covid

തൃശൂർ: നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും ജില്ലയിലെ കൊവിഡ് വ്യാപനത്തിന് ശമനം ഇല്ല. ഏപ്രിൽ മാസത്തിൽ മാത്രം ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തത് 43,847 രോഗികൾ. കൊവിഡ് റിപ്പോർട്ട്‌ ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിലാണ് വലിയ കുതിച്ചു കയറ്റം ഉണ്ടായത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം 12000 തിലേറെ രോഗികളാണ് ഉണ്ടായത്. ഇതിൽ രണ്ടു ദിവസം നാലായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ജില്ലയിൽ പ്രതിദിന കണക്ക് നാലായിരം കടക്കുന്നത്. ഇന്നലെ ആണ് ഏറ്റവും ഉയർന്ന നിരക്ക് ഉണ്ടായത്. 4281 പേർക്ക്. അതേ സമയം അല്പം ആശ്വാസം പകരുന്നത് ഇന്നലെ 15115 പേരിൽ പരിശോധന നടത്തിയതിൽ ആണ് ഇത്ര പോസറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. അതേ സമയം 28 ന് 4107 രോഗികൾ ഉണ്ടായപ്പോൾ പരിശോധിച്ചത് 12576 പേരെയാണ്. അന്ന് പോസറ്റിവിറ്റി നിരക്ക് 32.33 ശതമാനമായിരുന്നു. ഇന്നലെ അത് 28.32 ആയി എന്നതാണ് ആശ്വാസം പകരുന്നത്. ഈ മാസം ആദ്യം പോസറ്റിവിറ്റി നിരക്ക് 1.7 ശതമാനത്തിൽ നിന്നാണ് ഒറ്റയടിക്ക് 32 ന് മുകളിൽ എത്തിയത്. കൊവിഡ് വ്യാപനമുണ്ടായ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലയിൽ 26,127 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഏറ്റവും വലിയ കണക്ക്.

അടച്ചു പൂട്ടി പകുതിയിലേറെ പഞ്ചായത്തുകൾ

ജില്ലയിലെ 86 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ആണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. പകുതിയിലേറെ പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണിൽ ആണ്. ഇതിനു പുറമെ 144 ഉം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കൂടാതെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ ഭൂരിഭാഗം ഡിവിഷനുകളും കണ്ടെയിൻമെന്റ് സോണിൽ ആണ്.

മരണം 79

രോഗികളുടെ എണ്ണത്തിന്റെ വർദ്ധനവിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട്‌ വെബ്സൈറ്റിൽ 79 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ കണക്കല്ലെന്നു ആരോഗ്യ പ്രവർത്തകർ തന്നെ സമ്മതിക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ മാത്രം ദിനം പത്തു മുതൽ 20 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതായി പറയുന്നു. ഇതിൽ 95 ശതമാനത്തോളം പേർ ജില്ലയിൽ നിന്നുള്ളവർ തന്നെ ആണ്.

ആശങ്ക വർദ്ധിക്കുന്നു

രോഗവ്യാപനം ഈ നിലയിൽ തന്നെ തുടരുകയാണെങ്കിൽ അത് ഈ മാസം ഒരു ലക്ഷത്തിനടുത്ത് വരെ എത്താനുള്ള സാദ്ധ്യതയും ആരോഗ്യ വകുപ്പ് തള്ളിക്കളയുന്നില്ല. വിഷുവരെ 700 ൽ താഴെ മാത്രം രോഗികളുണ്ടായിരുന്നത് പ്രതിദിനം നാലായിരത്തിനു മുകളിൽ എത്തിയത് . ഏപ്രിൽ 1 മുതൽ 17 വരെ 6,326 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ബാക്കിയുള്ള 13 ദിവസത്തിനുള്ളിൽ 37521 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.