തൃശൂർ: കൊവിഡ് രോഗ സംബന്ധമായ സേവനത്തിന് ആയുർഹെൽപ് കോൾ സെന്ററിന് തുടക്കമായി. കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിനായി നടന്നു വരുന്ന സേവ് കാമ്പയിനിന്റെ തുടർച്ചയായാണ് ഇത് നടപ്പിലാക്കുന്നത്. 70 34 94 00 00 എന്ന ഹെൽപ് ലൈൻ നമ്പരിൽ കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വിളിക്കാവുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് പ്രതിരോധം, ചികിത്സ, കൊവിഡാനന്തര ആരോഗ്യ പുന:സ്ഥാപനം എന്നിവയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ലഭ്യമായ ആയുർവേദ സേവനങ്ങൾ, കൊവിഡ് പ്രതിരോധത്തിലെ പൊതു നിർദ്ദേശങ്ങൾ, വാക്‌സിൻ സംബന്ധിച്ച സംശയങ്ങൾ തുടങ്ങിവയ്ക്കുള്ള വിദഗ്ദ്ധ ഉപദേശങ്ങളും ലഭ്യമാണ്.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഈ ഹെൽപ്പ് ലൈൻ വഴി പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങൾ, പ്രതിരോധത്തിന് സഹായകമായ ആഹാരം, വ്യായാമം തുടങ്ങിയവയെപ്പറ്റിയുള്ള അവബോധം മാനസിക വൈഷമ്യങ്ങൾക്കുള്ള ടെലികൗൺസിലിംഗ്, തുടർചികിത്സ, തുടങ്ങി പൊതുജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കും.

ഒരൊറ്റ ഫോൺകാളിൽ ആയുർവേദ മേഖലയിലെ മുഴുവൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയ ഈ പദ്ധതിയിൽ 250 ൽപരം ഡോക്ടർമാർ വളണ്ടിയർമാരായി സേവനം ചെയ്യും. ആയുഷ് ഡിപ്പാർട്ട്‌മെന്റ്, നാഷണൽ ആയുഷ് മിഷൻ, കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവയുമായി സഹകരിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈനിൽ നിർവ്വഹിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് അദ്ധ്യക്ഷനായിരുന്നു.