തൃശൂർ : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലയിൽ കോൺഗ്രസിൽ കലഹം തുടങ്ങി. കോൺഗ്രസിന്റെ പതനം നേതൃത്വം പരിശോധിക്കണമെന്ന് തൃശൂരിൽ രണ്ടാം തവണയും മത്സരിച്ച് പരാജയപ്പെട്ട പത്മജ വേണുഗോപാൽ പറഞ്ഞു. തോൽവിയിൽ നിന്ന് പാർട്ടി പഠിക്കണം. അല്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്ന് പറഞ്ഞ പത്മജ പ്രശ്നങ്ങൾ പരിഹരിക്കാതെ മത്സരിക്കുന്ന കാര്യം ഇനി ചിന്തിക്കില്ലായെന്നും വ്യക്തമാക്കി. അതിനിടെ ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ജില്ലയിൽ ഏറെ വിവാദമായ സീറ്റ്, പദവി കച്ചവടങ്ങൾ ചൂണ്ടിക്കാട്ടി ഡി.സി.സി നേതൃത്വത്തിനും പ്രസിഡന്റ് എം.പി വിൻസെന്റിനുമേതിരെ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇറങ്ങി പോകണമെന്നും പുറത്താക്കണമെന്നും സമൂഹ മാദ്ധ്യമത്തിൽ ചർച്ച സജീവമാണ്. ഡി.സി. സി പ്രസിഡന്റ് വിൻസെന്റ് ഇറങ്ങി പോകണം എന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സജീവമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം ആയിരുന്നു ഇത്തവണയും. 13 സീറ്റിൽ 12 എണ്ണവും നഷ്ടപ്പെട്ടു. ആകെ ലഭിച്ചത് ചാലക്കുടി മാത്രമാണ്. നിലവിൽ ഉണ്ടായിരുന്ന വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് ദയനീയ പരാജയം ഏറ്റവാങ്ങേണ്ടി വന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉയർന്ന വിവാദങ്ങൾ ഏറെയാണ്. ജില്ലയിലെ പ്രമുഖ നേതാക്കളെ തഴഞ്ഞു പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും ക്ലച്ച് പിടിച്ചില്ല. പല സീറ്റുകളും പേമെന്റ് സീറ്റ് എന്ന ആരോപണവും ഉയർന്നിരുന്നു. കൊടുങ്ങല്ലൂരിൽ അവസാന നിമിഷം വരെ പേര് കേട്ടിരുന്ന ആളുകളെ മാറ്റി ഇരിഞ്ഞാലക്കുടക്കാരുടെ അമർഷം തീർക്കാൻ ജാക്സനെ കൊണ്ടു വന്നെങ്കിലും ഗുണം ചെയ്തില്ല. പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളിലും പോരാട്ടം പോലും കാഴ്ച്ചവെക്കാൻ സാധിക്കാതെ ആണ് കീഴടങ്ങിയത്. ചാലക്കുടിയിൽ സനീഷിന്റെ വിജയം മാത്രമാണ് ആശ്വാസം.