oxygen

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് കളക്ടർ എസ്. ഷാനവാസ്. സർക്കാർ നിർദ്ദേശ പ്രകാരം വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലണ്ടറുകൾ അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ഇത്തരത്തിൽ 1600 സിലണ്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യവസായിക ആവശ്യത്തിനുള്ള സിലണ്ടറുകൾ കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിട്ടു നൽകാൻ സ്ഥാപന ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സിലണ്ടറുകൾ ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു. മെഡിക്കൽ കോളേജിലെ ഓക്‌സിജൻ പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. കൂടുതൽ ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യത്തോടെയുള്ള ബെഡുകൾ ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിലെ ആശുപത്രികളിൽ 50 ശതമാനം ബെഡുകൾ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണണങ്ങൾ കൃത്യമായി പാലിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആളുകൾ കൂട്ടംകൂടാനിടയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരോധനമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കളക്ടർ പറഞ്ഞു.

ആദ്യഘട്ടത്തെ അപേക്ഷിച്ച് ജില്ലയിൽ കൊവിഡിന്റെ രണ്ടാം വരവ് അതിവേഗത്തിലാണ്. പ്രതിദിന രോഗികളുടെ കണക്കുകൾ ഉയരുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. വ്യാപനം കുറക്കുന്നതിനുള്ള നടപടികൾക്ക് പ്രാധാന്യം നൽകിയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നത്.

- എസ്. ഷാനവാസ്,​ കളക്ടർ