തൃശൂർ: ജില്ലയിൽ കൊവിഡ് പോസറ്റീവ് കേസുകൾ ഉയരുന്നതിനിടെ ആശങ്ക പടർത്തി മരണ നിരക്കും കുത്തനെ ഉയരുന്നു. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ആണ് ജില്ല നീങ്ങുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ മാത്രം ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ചു 56 പേർ മരിച്ചെന്നാണ്. ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 86 മരണം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയേറെ മരണം റിപ്പോർട്ട് ചെയുന്നത് ആദ്യമായാണ്. തിരഞ്ഞെടുപ്പിന് ശേഷം ആണ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഇത്ര വർദ്ധനവ് ഉണ്ടായത്. ഏപ്രിൽ മാസത്തിൽ 79 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതേ സമയം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലെ മരണങ്ങൾ കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താതെ മറച്ചു വയ്ക്കുന്നതായും ആരോപണമുണ്ട്. മെഡിക്കൽ കോളേജിൽ മാത്രം ദിവസവും 15ന് മേലെ ആളുകൾ മരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മേയ് ഒന്നിന് മാത്രം ഔദ്യോഗിക കണക്ക് പ്രകാരം 21 പേർക്കാനാണ് ജീവൻ നഷ്ടപ്പെട്ടത്. ജില്ലയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 33 ശതമാനം വരെ എത്തിയിരുന്നു.
അഞ്ചു ദിവസം 17933 രോഗികൾ
കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 17933 പുതിയ പോസറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. 62277 പേരെ പരിശോധിച്ചത്തിൽ ആണ് ഇത്ര പോസറ്റീവ് കേസുകൾ. ഇതിൽ ഒരു ദിവസം മാത്രം ആണ് മൂവായിരത്തിൽ താഴെ രോഗികളുടെ എണ്ണം വന്നത്. അന്ന് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണ് നിരക്ക് കുറയാൻ കാരണം. ഒരു ദിവസം നാലായിരവും കടന്നിരുന്നു രോഗികളുടെ എണ്ണം.
മേയിലെ മരണം
മേയ് 1......21
മേയ് 2.......14
മേയ് 3....7
മേയ് 4....0
മേയ് 5......14
ആകെ.....56
ഏപ്രിൽ മാസം....79
ഇതു വരെ ഉള്ള മരണം..... 632