തൃശൂർ: പ്രമുഖ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ഗുരുതരമായെത്തുന്ന രോഗികളിൽ നിന്ന് പോലും ലക്ഷങ്ങൾ ഈടാക്കുന്നുവെന്ന് പരാതി. കിടക്കകൾ ഒഴിവുള്ള ആശുപത്രികൾ അറിയുന്നതിനായുള്ള ലിങ്ക് പരിശോധിക്കുമ്പോൾ പല ആശുപത്രികളിലും കിടക്കകൾ ഒഴിവു കാണിക്കുന്നുണ്ടെങ്കിലും രോഗികൾ നേരിട്ട് ബന്ധപ്പെട്ടാൽ കിടക്കകൾ ഒഴിവില്ല എന്നാകും മറുപടി.
രോഗം മൂർച്ഛിച്ച രോഗിയുമായി ചെന്നാൽ താത്കാലികമായി അഡ്മിഷൻ തരും. പിന്നീട് ഐസൊലേഷൻ ഒഴിവുണ്ട് എന്ന് അറിയിച്ച് ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണമെന്ന് പറയും.
സ്വകാര്യ ആശുപത്രികൾ അമിത തുക കൊവിഡ് ചികിത്സയ്ക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രിയും നിർദ്ദേശിച്ചിരുന്നു. പരമാവധി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സ്വകാര്യ ആശുപത്രി പ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നായിരുന്നു ആശുപത്രി ഉടമകളുടെ നിലപാട്.
അമിത തുക ഈടാക്കിയെന്ന പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒ.പിയെന്ന നിർദ്ദേശമുള്ളപ്പോഴും അമ്പത് ശതമാനം കിടക്കക്കൾ മാറ്റിവെയ്ക്കണമെന്ന ഉത്തരവും അമിതഫീസ് ഈടാക്കരുതെന്ന നിർദ്ദേശവും പോലും നടപ്പാകുന്നില്ലെന്നും ആരോപണമുണ്ട്.
നടപടിക്ക് തുടക്കമിട്ട് കളക്ടർ
ജില്ലാ മെഡിക്കൽ കോളേജ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ അടങ്ങിയ ഓക്‌സിജൻ വിജിലൻസ് ടീം ജില്ലയിൽ പരിശോധന തുടങ്ങി. സ്വകാര്യ ആശുപത്രികൾ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ രേഖപ്പെടുത്തുന്ന കിടക്കകളുടെ എണ്ണം, ഓക്‌സിജൻ ഉപയോഗം, ഓക്‌സിജൻ സ്‌റ്റോക്ക്, കൊവിഡ് ഇതര രോഗികളുടെ ഓക്‌സിജൻ അനുബന്ധ ചികിത്സകൾ, ഓപ്പറേഷൻ അടക്കം ഓക്‌സിജൻ ഉപയോഗിക്കുന്ന ചികിത്സകൾ എന്നിവ വിലയിരുത്തുന്നതിനായിരുന്നു പരിശോധന. ഓക്‌സിജൻ സംബന്ധിച്ച വിവരം രേഖപ്പെടുത്തുന്നതിൽ കൃത്യവിലോപം കാട്ടിയ ആശുപത്രികൾക്കെതിരെ കളക്ടർ എസ്. ഷാനവാസ് നടപടി സ്വീകരിച്ചു.
സാധാരണക്കാർക്ക് ഇത്രയും ഭീമമായ സംഖ്യ കെട്ടിവെച്ചു ചികിത്സ തേടാനുള്ള സാഹചര്യം വളരെ കുറവാണ് . ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരെ സർക്കാർ നടപടിയെടുത്ത് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ട നടപടി കൈക്കൊള്ളണം.
സി. ആർ വത്സൻ
ജില്ലാ പ്രസിഡന്റ് കോൺഗ്രസ് എസ്.