കുന്നംകുളം: കൊവിഡ് പ്രതിരോധ പ്രവർത്തന മേഖലകളിൽ കുന്നംകുളത്തെ പൊലീസിനും, നഗരസഭയ്ക്കും ആരോഗ്യവകുപ്പിനും താങ്ങാകുകയാണ് സിവിൽ ഡിഫൻസ്.
കുന്നംകുളം നഗരസഭാ ടൗൺഹാളിൽ പ്രവർത്തിക്കുന്ന ഡൊമിസിലറി കെയർ സെന്ററിൽ കൊവിഡ് ബാധിതർക്ക് കാവലായി നിൽക്കുന്നത് ആറുപേരാണ്.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഹൃദയസംബന്ധമായ രോഗങ്ങളുള്ളയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ഡോക്ടറുടെ സേവനം തേടിയതും സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതും സിവിൽ ഡിഫൻസ് അംഗങ്ങളായിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുമ്പോൾ ജില്ലയിൽ അഗ്‌നിരക്ഷാസേനയ്ക്ക് പുറമെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും ഇവരുടെ സേവനം എത്തുന്നുണ്ട്.

മൂന്നു ഘട്ടം പരിശീലനം പൂർത്തിയാക്കിയ 271 പേരും ആദ്യഘട്ട പരിശീലനം നേടിയ 230 പേരുമാണ് ജില്ലയിൽ സിവിൽ ഡിഫൻസിന്റെ ഭാഗമായുള്ളത്. കൊവിഡ് ബാധിതർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കൽ, അതിനിയന്ത്രിത മേഖലയിൽ പൊലീസിനൊപ്പം നിന്ന് സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കൽ, വാഹന പരിശോധനയിൽ സഹായം, തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മേഖലകളിൽ അണുനശീകരണം, അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ചെന്ന് വിവരശേഖരണം തുടങ്ങിയവ ഇവരുടെ പ്രവർത്തന മേഖലയിൽ പെടും.

കുന്നംകുളത്ത് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിന് പ്രത്യേകം ഹെൽപ് ഡെസ്‌കും ഇവരുടെ കീഴിൽ തുടങ്ങിയിട്ടുണ്ട്. പരിശീലന സമയത്തുള്ള 250 രൂപയും ഭക്ഷണവുമാണ് ഇവരുടെ പ്രതിഫലം. മറ്റുള്ള സേവന സ്ഥലങ്ങളിലേക്കുള്ള യാത്രാച്ചെലവ് പോലും സ്വന്തം കൈയിൽ നിന്നെടുത്താണ്.