jana-mythree-polie
എടത്തിരുത്തിയിൽ മക്കൾ ഉപേക്ഷിച്ച പുഷ്പാവതിയെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് അധികൃതരും കയ്പമംഗലം ജനമൈത്രി പൊലീസും സംരക്ഷണത്തിനായി കൊണ്ടു പോകുന്നു

കയ്പമംഗലം: കിടപ്പു രോഗിയായ അമ്മയെ മക്കൾക്ക് വേണ്ടെന്നായതോടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്തും പൊലീസും. എടത്തിരുത്തി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പള്ളത്ത് പരേതനായ പുഷ്പാംഗദൻ ഭാര്യ പുഷ്പാവതി (72) യെയാണ് മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് എടത്തിരുത്തി പഞ്ചായത്ത് അധികൃതരും കയ്പമംഗലം ജനമൈത്രി പൊലീസും ചേർന്ന് സംരക്ഷണം ഒരുക്കിയത്.

കിടപ്പു രോഗിയായ പുഷ്പ്പാവതിക്ക് മൂന്ന് മക്കളാണ്. മൂത്തമകൻ വിദേശത്തും ഭാര്യ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ജീവനക്കാരിയുമാണ്. രണ്ടാമത്തെ മകളും കുടുംബവും ഷാർജയിലും. മൂന്നാമത്തെ മകളും ഭർത്താവും ഇരിങ്ങാലക്കുടയിൽ ഹോട്ടൽ നടത്തുകയാണ്.

മൂന്ന് മക്കളും നല്ല നിലയിലായതോടെ തന്നെ മക്കൾക്ക് വേണ്ടാതായതായി പുഷ്പാവതി പറയുന്നു. കുറച്ച് കാലമായി കിടപ്പിലായിരുന്നെങ്കിലും അസുഖം കൂടിയതിനെ തുടർന്ന് മൂന്നാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കരാഞ്ചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടെ ആളില്ലാതെ അഡ്മിറ്റ് ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ മക്കളെ വിവരം അറിയിച്ചിരുന്നു.

മക്കൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. വിവരം അറിഞ്ഞതിനെ തുടർന്ന് കയ്പമംഗലം പൊലീസ് മക്കളെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം അവർ ഒഴിഞ്ഞു മാറി. അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മക്കൾ തീർത്തു പറഞ്ഞതോടെ എടത്തിരുത്തി പഞ്ചായത്തും കയ്പമംഗലം ജനമൈത്രി പൊലീസും മുന്നിട്ടിറങ്ങുകയായിരുന്നു. വാർഡ് മെമ്പർ എം.എസ് നിഖിലും, ആശാ വർക്കർ അംബികയും മാറി മാറി പരിചരിച്ചു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പുഷ്പ്പാവതിക്ക് അസുഖം കുറഞ്ഞു തുടങ്ങി.

കൊവിഡ് പശ്ചാത്തലത്തിൽ അഗതി മന്ദിരത്തിൽ പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും ജനമൈത്രി പൊലീസിന്റെ ഇടപെടൽ മൂലം കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരം ഭാരവാഹികളായ ജലീലും ഭാര്യ നസീമയും പുഷ്പാവതിക്ക് സൗജന്യമായി താമസവും പരിചരണവും നൽകാമെന്നും സമ്മതിച്ചു. പുഷ്പാവതിയും, പഞ്ചായത്ത് അധികൃതരും, നാട്ടുകാരും ചേർന്ന് കളക്ടർ, സാമൂഹ്യനീതി വകുപ്പ്, കയ്പമംഗലം പൊലീസ് തുടങ്ങിയവർക്ക് പരാതി നൽകി.

എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, വാർഡ് മെമ്പർ എം.എസ് നിഖിൽ, കയ്പമംഗലം എസ്.ഐ: നവീൻ ഷാജ്, എ.എസ്.ഐ: സി.കെ. ഷാജു, എസ്.സി.പി.ഒ സി.എം മുഹമ്മദ് റാഫി, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, പൊതുപ്രവർത്തകൻ പ്രശോഭിതൻ മുനപ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംരക്ഷണം ഒരുക്കിയത്.