തൃശുർ: കൊവിഡ് പരിശോധനക്ക് തദ്ദേശ സ്ഥാപനങ്ങൾ ഏൽപ്പിക്കുന്ന വാഹനങ്ങളിൽ രോഗികളെ പിഴിയുന്നതായി ആക്ഷേപം. നിലവിലെ വാടകയുടെ മൂന്നിരട്ടിയിൽ അധികമാണ് വാടകയായി വാങ്ങുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും താങ്ങാനാവാത്ത തുകയാണ് വാങ്ങുന്നത്. ലോക്ക്ഡൗൺ കാലത്ത് പണിയില്ലാതെ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെ തുക വാങ്ങുന്നത്. കൊവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും കൊണ്ടുപോകാൻ അധിക വാഹനങ്ങളും ഒരുക്കമല്ല. ഈ സാഹചര്യത്തിലാണ് ഇതിന് തയാറാവുന്ന ഡ്രൈവർമാർ കഴുത്തറപ്പൻ വാടക ഈടാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിലും ഇത്തരക്കാരെ നിയോഗിച്ചിട്ടുണ്ട്. ഈ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ നമ്പർ വാർഡ് അംഗങ്ങളും ആശാവർക്കർമാരുമാണ് കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്ക് നൽകുന്നത്. എന്നാൽ ഇവർക്ക് എത്രയാണ് വാടക നൽകേണ്ടതെന്ന് തദ്ദേശസ്ഥാപനങ്ങൾ നിജപ്പെടുത്തിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ മുഖേന വരുന്ന വാഹനങ്ങൾ ആയതിനാൽ വാടക സംബന്ധിച്ച കാര്യത്തിൽ രോഗികളോ ബന്ധുക്കളോ ആദ്യമൊന്നും ചോദിക്കുകയുമില്ല. വീട്ടിൽ തിരിച്ചുകൊണ്ടാക്കി വാടക ചോദിക്കുമ്പോൾ ഞെട്ടുന്ന തുകയാണ് ഡ്രൈവർമാർ ഈടാക്കുന്നത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കൊവിഡ് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഭീകരവാടകക്ക് എതിരെ പരാതി ഏറുകയാണ്. എന്നാൽ തങ്ങൾ നിസഹായരാണെന്ന് കൈമലർത്തുകയാണ് തദ്ദേശ സ്ഥാപന അധികൃതർ. മറ്റുള്ള വാഹനങ്ങൾ വിളിച്ചാൽ വരാത്തതിനാൽ പറയുന്ന വാടക നൽകുകയല്ലാതെ നിർവാഹമില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ തങ്ങളോട് അടുപ്പമുള്ള ആളുകൾക്ക് മാത്രം ഇത്തരം സർവീസിന് അനുമതി നൽകുന്നതായി ആക്ഷേപവും ശക്തമാണ്. കൊവിഡ് രോഗികളെ കൊണ്ടുപോകുന്നതിനാലും കൊവിഡ് പരിശോധനക്ക് ഏറെ സമയം വേണ്ടിവരുന്നതിനാൽ വാഹനവുമായി ഡ്രൈവർമാർ കാത്തിരിക്കേണ്ടി വരുന്നതിനാലുമാണ് കൂടിയ തുകയെന്നാണ് ഈടാക്കുന്നവരുടെ വാദം. വാഹനങ്ങളിൽ ഡ്രൈവറുടെ സീറ്റിന് പിന്നാലെ പ്ലാസ്റ്റിക് ഷീറ്റുമറ അടക്കം പെരുമാറ്റച്ചട്ടങ്ങൾ സ്വീകരിച്ചാൽ ആർക്കും രോഗം പരക്കാതെ രോഗികളെ കൊണ്ടുപോകാനാവും. കഴുത്തറപ്പൻ വാടക വന്നതോടെ സന്നദ്ധ സംഘടനകൾ ഇത്തരക്കാരെ സൗജന്യമായി പരിശോധനക്കും ആശുപത്രിയിലും കൊണ്ടുപോകുന്നതിന് ഇടതടവില്ലാതെ സേവനം നടത്തുന്നുണ്ട്. ആർ.ആർ.ടി പ്രവർത്തകർ സൗജന്യ സേവനം നടത്തുന്ന സ്ഥലങ്ങളും ഉണ്ട്.