മുക്കം: കൊവിഡ് വാക്‌സിൻ ചലഞ്ചിന് സർഗാത്മക ഐക്യദാർഢ്യവുമായി സിഗ്നി ദേവരാജ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1000 രൂപയിൽ കുറയാത്ത തുക സംഭാവന നൽകുന്നവർക്ക് സൗജന്യമായി ഛായാചിത്രം വരച്ചു നൽകുകയാണ് റിട്ട. ചിത്രകലാദ്ധ്യാപകൻ കൂടിയായ ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിന്റെ 35ാം വിവാഹ വാർഷിക ദിനമായിരുന്നു. അന്നാണ് ഭാര്യ മണി ദേവരാജുമായി കൂടിയാലോച്ച് ഈ തീരുമാനത്തിലെത്തിയത്. ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകിയ രസീതിയുടെ പകർപ്പും വരയ്‌ക്കേണ്ട ചിത്രവും വാട്‌സ് ആപ്പ് ( 9447147737) ചെയ്താൽ മതി. വൈകാതെ രേഖാചിത്രം ആ നമ്പറിൽ കിട്ടും.
ഇതിനകം നിരവധി പേരാണ് ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. നാടിനെ ഗ്രസിച്ച മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ പണം കണ്ടെത്തേണ്ടി വരുന്ന സാഹചര്യത്തിൽ സർക്കാരിനെ സഹായിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണെന്ന് ചിത്രകാരൻ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. പരമാവധി തുക മുഖ്യമന്ത്രിയുടെ നിധിയിലെത്തിക്കാൻ ആവുന്നത് എല്ലാവരും ചെയ്യണം. ഇത് പലരുമായി പരിചയപ്പെടാനുള്ള ഒരവസരം കൂടിയാണെന്നും അദ്ദേഹം പറയുന്നു.
നാലു വർഷം മുമ്പാണ് സിഗ്നി ദേവരാജ് അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത്. മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ജോലി. അദ്ധ്യാപക സംഘടനയിലും (കെ.എസ്.ടി.എ) പ്രവർത്തിച്ചു. മഹാത്മ ഗാന്ധിയുടെ ശ്രദ്ധേയമായ150 ജീവിത സന്ദർഭങ്ങൾ പേപ്പർ ഗ്ലാസിൽ ചിത്രീകരിച്ചതിന് യൂണിവേഴ്‌സൽ റെക്കാർഡ് ഫോറത്തിന്റെ ഉപഹാരം ലഭിച്ചിരുന്നു. എസ്.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിലും പൂർണ പബ്ലിക്കേഷൻസിന്റെ ബാലസാഹിത്യ കൃതികളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്ത് മുൻ അംഗം മണി ദേവരാജ് ആണ് ഭാര്യ. അൻവിനോ സിഗ്നി, അസ്‌വിനോ സിഗ്നി എന്നിവരാണ് മക്കൾ.