വെഞ്ഞാറമൂട്: മലയാളിയുടെ മംഗളകാര്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായ വെറ്റിലയുടെ അവസ്ഥ ഇപ്പോൾ അത്ര ശുഭമല്ല. ആയുർവേദ ഉത്പാദനത്തിനുൾപ്പെടെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ഇന്ന് വിപണിയിൽ വൻ വിലത്തകർച്ചയാണ് നേരുന്നത്. വെറ്റില കർഷകരാകട്ടെ പ്രതിസന്ധിയിലും.
മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകുല്യങ്ങളോ വിപണി വിലയിൽ സ്ഥിരതയോ ഇല്ലാത്തതിനാൽ കർഷകർക്ക് എന്നും നഷ്ടകച്ചവടമാണ്. കൂലിക്ക് ആളെവച്ചു ജോലി ചെയുന്ന കർഷകരാണ് ഏറെ കഷ്ടത്തിലാകുന്നത്. കർഷകർ ചന്തയിലെത്തിക്കുന്ന വെറ്റില മൊത്ത കച്ചവടക്കാരാണ് വാങ്ങുന്നത്. മൊത്തക്കച്ചവടക്കാർ ചാലയിലെ കടകളിലേക്കും ഗ്രാമപ്രദേശങ്ങളിലെ മുറുക്കാൻ കടകളിലും വിതരണം നടത്തും. പാൻമസാലയുടെയൊക്കെ വരവോടെ മുറുക്കാൻ കടകളിൽ കച്ചവടം കുറഞ്ഞതും വിലത്തകർച്ചയ്ക്ക് കാരണമാണ്. ലോക്ക് ഡൗൺ അടച്ചിടലിനെ തുടർന്ന് ഉത്സവങ്ങളും കല്യാണങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവച്ചതുമൊക്കെ വെറ്റില വിപണിയെ സാരമായി ബാധിച്ചു.
പ്രദേശത്ത്, കടയ്ക്കൽ, കിളിമാനൂർ, കല്ലറ, വെഞ്ഞാറമൂട്, വാമനപുരം നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് പ്രധാനമായും വെറ്റില വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ ഒരിക്കലാണ് വെറ്റിലയുടെ വിളവെടുപ്പ്. മിക്ക ചന്തകളും ഞായറാഴ്‌ചയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കർഷകർ ഈ ദിവസം ലക്ഷ്യമാക്കിയായിരുന്നു വിളവെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ഞായറാഴ്ച ലോക്ക് ഡൗണാക്കിയതോടെ ചന്തകൾക്ക് പ്രവർത്തനാനുമതിയും ഇല്ലാതായി.
ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ധാരാളം പേർ ഉപജീവനമാർഗമായി ഇതിനെക്കണ്ട് രംഗത്തിറങ്ങിയിരുന്നു. എന്നാൽ നിലവിലെ അവസ്ഥവച്ച് ഇവർ മറ്റ് മേഖലകളിലേക്ക് തിരിയാനുള്ള പുറപ്പാടാണ്.