bjp

കാസർകോട്: മഞ്ചേശ്വരത്ത് യു.ഡി.എഫിലെ എ.കെ.എം അഷ്റഫിനോട് തോറ്റെങ്കിലും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടാണ് നേടിയത്. അതേസമയം കാസർകോട് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ പെട്ടിയിൽ വീഴേണ്ട വോട്ട് കുറഞ്ഞത് സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തും. 2016ൽ നേടിയ വോട്ടിൽ വലിയ ഇടിവാണ് സംഭവിച്ചത്. ശ്രീകാന്ത് ജയിക്കുന്നത് തടയാനുള്ള ശ്രമം നടന്നോ എന്നും പരിശോധിച്ചേക്കും. 2016ൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ കിട്ടിയത് 56777 വോട്ട് ആയിരുന്നു. എന്നാൽ ഇത്തവണ 65013 വോട്ടുകളായി. 8236 വോട്ടിന്റെ വർദ്ധനവ്. 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രവീശ തന്ത്രി കുണ്ടാർ നേടിയത് 57,484 വോട്ടുകളാണ്. ആ തിരഞ്ഞെടുപ്പിനേക്കാളും 7529 വോട്ടുകൾ അധികം നേടിയിട്ടും നിർഭാഗ്യം സുരേന്ദ്രന്റെ വിജയത്തിന് തടസമായി.

2016ൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു നേടിയ 42565 ന് അടുത്ത് എത്തിയില്ലെങ്കിലും 2019ൽ എം. ശങ്കർ റായിയും ലോക്‌സഭ സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രനും നേടിയ വോട്ടുകളേക്കാൾ മുന്നേറ്റം വി.വി. രമേശന് നേടാനായി. ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീൻ നേടിയ 65,407 വോട്ടിന്റെ ഒപ്പമെത്താനേ വിജയിച്ച എ.കെ.എം. അഷ്റഫിന് കഴിഞ്ഞിട്ടുള്ളൂ. കാസർകോട് മണ്ഡലത്തിൽ 2016ൽ മത്സരിച്ച ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാർ 56,120 വോട്ടുകൾ പിടിച്ചിരുന്നു. എന്നാൽ ഇക്കുറി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് തന്നെ മത്സര രംഗത്ത് ഉണ്ടായിട്ടും 50,395 വോട്ടുകൾ ആണ് പെട്ടിയിൽ വീണത്. മണ്ഡലത്തിൽ പ്രചരണ കൊടുങ്കാറ്റ് തന്നെ സൃഷ്‌ടിച്ച കെ. ശ്രീകാന്ത്, വോട്ടെടുപ്പിന്റെ അവസാന നാളുകളിൽ ലീഗിലെ എൻ.എ. നെല്ലിക്കുന്നിനെ അട്ടിമറിച്ചു വിജയിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.

യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ സഹായവും തങ്ങളെ തുണയ്ക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടി. 1500 വോട്ടുകൾക്ക് വിജയിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതൃത്വത്തിന് ഉണ്ടായിരുന്നു. പക്ഷെ വോട്ടുകളിൽ സംഭവിച്ച വൻ ഇടിവ് പ്രതീക്ഷകളെ തകിടം മറിച്ചു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞപ്പോൾ അത്രയും വോട്ടുകൾ എൽ.ഡി.എഫ് -ഐ.എൻ.എൽ സ്ഥാനാർത്ഥി എം.എ. ലത്തീഫിന്റെ ഫുട്‌ബോൾ ചിഹ്നത്തിൽ ലഭിച്ചതായും കാണുന്നുണ്ട്. 2016ൽ ഐ.എൻ.എൽ സ്ഥാനാർത്ഥി ഡോ. എ.എ. അമീന് ലഭിച്ചത് 21,615 വോട്ടുകളാണ്. എന്നാൽ ഇക്കുറി എം.എ. ലത്തീഫിന് 6708 വോട്ടുകൾ വർദ്ധിച്ചിട്ടുണ്ട്. 28323 വോട്ടുകളാണ് കാസർകോട് എൽ.ഡി.എഫിന് കിട്ടിയത്. അതേ സമയം മണ്ഡലത്തിൽ വിജയിച്ച എൻ.എ. നെല്ലിക്കുന്നിന് 2016 നെ അപേക്ഷിച്ച് വോട്ട് കുറയുകയാണ് ചെയ്തത്. 2016 ൽ യു.ഡി.എഫിന് ലഭിച്ചത് 64,727 വോട്ടുകൾ ആണെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ അത് 63,296 ആണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ വോട്ടുകൾ കുറഞ്ഞത് കാരണം എൻ.എ. നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 12,901 ആയി ഉയർന്നു. കഴിഞ്ഞ തവണ എൻ.എയുടെ ഭൂരിപക്ഷം 8607 ആയിരുന്നു. എന്തായാലും മണ്ഡലത്തിലെ വോട്ട് കുറവ് കണ്ടെത്താൻ ബൂത്ത് തലങ്ങളിലുള്ള കണക്കുകൾ പരിശോധിക്കുകയാണ് പാർട്ടി.