തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ കാറിലെത്തിയത് ചോദ്യം ചെയ്‌ത പൊലീസിന് നേരെ എ.ഐ.എസ്.എഫ് മുൻ നേതാവിന്റെ കൈയേറ്റശ്രമം. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ഇയാൾ വധഭീഷണി മുഴക്കി. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു. എ.ഐ.എസ്.എഫ് മുൻ നേതാവ് വിനീത് എസ്. തമ്പിയെയും സുഹൃത്ത് അനുവിനെയുമാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്‌തത്. ഇന്നലെ വൈകിട്ട് സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സംഭവം.

പൊലീസ് പരിശോധനയ്‌ക്കിടെയാണ് വിനീത് എസ്. തമ്പിയും സുഹൃത്ത് അനുവും കാറിലെത്തിയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് വാങ്ങാൻ പോകുകയാണെന്നായിരുന്നു ഇവർ പൊലീസിന് നൽകിയ മറുപടി. ഇതിനെ ചോദ്യം ചെയ്‌ത പൊലീസ് ഫൈൻ അടയ്‌ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് പൊലീസിന് നേരെ തിരിഞ്ഞത്.
എസ്.ഐ അടക്കമുള്ളവർ ഇടപെട്ടിട്ടും ഇരുവരും അടങ്ങിയില്ല. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ചാനൽ സംഘത്തിനു നേരെ ഇവർ ആക്രോശിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തു. തുടർന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

തിരുവനന്തപുരം ലാ അക്കാഡമിയിൽ എ.ഐ.എസ്.എഫിന്റെ മുൻ യൂണിറ്റ് സെക്രട്ടറിയും മുൻ ജില്ലാ വൈസ് പ്രസിഡന്റുമാണ് വിനീത് എസ്. തമ്പി. കൊവിഡ് നിയന്ത്രണ ലംഘനത്തിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ ഇവരുടെ വാഹനം വിട്ടുനൽകിയില്ല.