d

തിരുവനന്തപുരം:ജില്ലയിൽ ആശങ്ക വിതച്ച് കൊവിഡ് കണക്കുകൾ.ഇന്നലെ 3,969 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്നലെ.ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ തുടരുമ്പോഴും പ്രതിദിന രോഗികളുടെ വർദ്ധന നാലായിരത്തോട് അടുക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനയുണ്ട്.സംസ്ഥാന ശരാശരിയെക്കാൾ ഉയർന്നതാണ് ജില്ലയിലെ ടി.പി.ആർ കണക്ക്. സംസ്ഥാനത്ത് ഇന്നലെ 27.28 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കിൽ ജില്ലയിൽ അത്

28.4 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഇത് 24 ശതമാനത്തിന് താഴെയായിരുന്നു. 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് അപകടമാണ്. കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ജില്ലയിൽ 20,069 പേരാണ് രോഗബാധിതരായിരിക്കുന്നത്.എന്നാൽ ഈ ദിവസങ്ങളിൽ രോഗമുക്തി നേടിയിരിക്കുന്നത് 12173 പേർ മാത്രമാണ്.രോഗബാധിതരാകുന്നവരേക്കാൾ വളരെ കുറവാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,655 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.ഇതിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. 2,389 പേർ രോഗമുക്തി നേടി. നിലവിൽ 32,758 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 6,265 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 83,338 ആയി. 3,543 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 3,969

സമ്പർക്ക രോഗികൾ -3,655

രോഗമുക്തി - 2,389

ആകെ രോഗികൾ - 32,758

നിരീക്ഷണത്തിലുള്ളവർ - 83,338