ആദ്യത്തേത് കൊച്ചിയിൽ
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ പൊലീസ് സ്‌റ്രേഷനിൽ എത്താതെ തന്നെ പരാതി നൽകാൻ സ്ത്രീകൾക്ക് മാത്രമായി നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏർപ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. കൊച്ചിയിൽ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈൻ ഡ്രൈവിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ് കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ചുമതല.
തുടക്കത്തിൽ കൊച്ചിയിൽ നടപ്പിലാക്കുന്ന ഈ സംവിധാനം തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ പരാതി നൽകാൻ കഴിയുന്ന കിയോസ്‌ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്ക് സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.
വീഡിയോ കോൾ സംവിധാനത്തിലൂടെ സ്‌പെഷ്യൽ കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നൽകാൻ ഈ സംവിധാനത്തിലൂടെ കഴിയും. പരാതി ഓൺലൈനായി കേട്ടശേഷം ഉദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ പരാതിക്കാർക്ക് നൽകി, പരാതി സ്വീകരിക്കും. കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിൻമേൽ അതത് പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും.