gouriamma

തിരുവനന്തപുരം :സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആർ. ഗൗരി അമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിച്ച ജീവിതമായിരുന്നു ഗൗരി അമ്മയുടേത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ധീരയായ പോരാളിയും സമർത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തിൽ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.

നൂറുവർഷം ജീവിക്കാനാവുകയെന്നത് അപൂർവം പേർക്കേ സാധിക്കൂ. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെയും പരാധീനതയില്ലാതെയും മറ്റുള്ളവർക്ക് സഹായകരമായും കഴിയാനായ അത്യപൂർവ്വം പേരിലൊരാളാണ് ഗൗരിഅമ്മ. ഇങ്ങനെയൊരാളുണ്ടായിയെന്നത് നമ്മുടെ ധന്യതയാണ്. ഗൗരിഅമ്മയുടെ കാലത്ത് ജീവിക്കാനായിയെന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിഅമ്മയിലൂടെ നഷ്ടമാകുന്നത്. സർ സി.പിയുടെ കാലത്തേ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടിവന്നിട്ടുള്ള അവർക്ക് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസിൽ നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിഅമ്മ മാറി. ആ നിലയ്ക്കുള്ള കവിതകൾ പോലും മലയാളത്തിലുണ്ടായി.ഒന്നാം കേരള മന്ത്രിസഭയിൽ അംഗമായ അവർ കേരള കാർഷിക പരിഷ്കരണ നിയമമടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച നിയമനിർമ്മാണങ്ങളിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാർ മന്ത്രിസഭകളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു.

പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ ഒന്നാം തലമുറ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം ഗൗരിഅമ്മയ്ക്ക് പ്രവർത്തിക്കാനായിട്ടുണ്ട്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ടെന്ന് പൊരുതി സ്ഥാപിച്ച വ്യക്തിയാണ് ഗൗരിഅമ്മ. അതിനവർക്ക് ശക്തി പകർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കാനായി അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണ് ഗൗരിഅമ്മ നയിച്ചത്. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയിൽ ഗൗരിഅമ്മയ്ക്കുള്ള ആദരാഞ്ജലിയെന്നും പിണറായി പറഞ്ഞു.