qq

വെള്ളറട: ലോക്ക് ഡൗണിൽ ജനം വീട്ടിലിരിപ്പായതോടെ ലഹരിവസ്ഥുക്കളുടെ ഉപയോഗം പൊടിപൊടിക്കുകയാണ്. എന്നാൽ പരിശോധന നടത്താനോ നടപടിസ്വീകരിക്കാനോ അതിർത്തി പ്രദേശത്ത് എക്സൈസ് ഒഫീസില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നതായി പരാതി.

അതീവരഹസ്യമായി ഗോഡൗണുകളിൽ സൂക്ഷിക്കുന്ന ലഹരി വസ്തുക്കൾ ഇടനിലക്കാർ വഴി ചെറുകിട കച്ചവടക്കാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കാൻ വിശ്വസ്തരായവർ നാട്ടിൽ സജീവമാണ്. അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നതെന്നാണ് ആക്ഷേപം.

നിലവിൽ കിലോമീറ്ററുകൾക്കപ്പുറത്തെ അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. വല്ലപ്പോഴും അമരവിളയിൽ നിന്നുമെത്തുന്ന എക്സൈസ് അധികൃതരുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പിടിയിലാവുന്നതും പതിവാണ്. കേരള - തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

 നടപടി മാത്രമില്ല

ലഹരി വസ്തുക്കൾ കൂടുതൽ ഉപയോഗിക്കുന്നത് യുവാക്കളും വിദ്യാർത്ഥികളുമാണ്. കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യ വകുപ്പോ ഇത് തടയുന്നതിനോ കച്ചവടക്കാരെ പിടികൂടാനോ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമങ്ങളിലെ യുവാക്കളിൽ ഏറെയും മാരകരോഗങ്ങൾക്ക് അടിമയാകും എന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു. ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്നവരും ഉദ്ഘാടകരായി എത്തുന്ന അധികൃതരും നടപടിയെടുക്കാൻ തയ്യാറാകാത്തതെന്തെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തികൊണ്ടുവരാൻ നിലവിൽ ഒരു പ്രയാസവുമില്ല.