തിരുവനന്തപുരം: ചൊവ്വാഴ്ച പെയ്തിറങ്ങിയ മഴയിൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങിയതിന്റെ കാരണം ബന്ധപ്പെട്ട അധികാരികൾക്കെല്ലാം നിശ്ചയമുള്ളതാണ്. ആറുവർഷം മുൻപ് കൊണ്ടുവന്ന 'ഓപ്പറേഷൻ അനന്ത " പദ്ധതിയുടെ രണ്ടാംഘട്ടം നടക്കാതായതോടെയാണ് സ്ഥിതി രൂക്ഷമായത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ചെയ്തവയ്ക്ക് നിശ്ചിത ഇടവേളകളിൽ നടത്തേണ്ട അറ്രകുറ്റപ്പണികളോ, മാലിന്യം നീക്കലോ ചെയ്തിട്ടില്ല. ചില താത്പര്യങ്ങളുടെ പേരിൽ മുടങ്ങിയ രണ്ടാംഘട്ടം ഇനിയെങ്കിലും ആരംഭിച്ചില്ലെങ്കിൽ മഴ പെയ്യുമ്പോഴൊക്കെ നഗരം വെള്ളത്തിലാകും. 2016ന് ശേഷം പലതവണ രണ്ടാംഘട്ടം നടപ്പിലാക്കണമെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നിട്ടില്ല. വിവിധ വകുപ്പുകളുടേയും നഗരസഭയുടേയും ഏകോപനമില്ലാത്തതാണ് പ്രധാന തടസം.
2015ൽ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെയും ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകറിന്റെയും നേതൃത്വത്തിലായിരുന്നു ഒന്നാംഘട്ട ഓപ്പറേഷൻ അനന്തയുടെ പ്രവർത്തനം. 26 കിലോമീറ്ററോളം ഓടകളിലെ കൈയേറ്റങ്ങൾ ഒന്നാംഘട്ടത്തിൽ ഒഴിപ്പിച്ചു. ഇതിന് തടയിടാൻ പല ശ്രമങ്ങലും നടന്നിരുന്നു. ആമയിഴഞ്ചാൻ തോട് കരകവിയുന്നത് തടയാൻ സെൻട്രൽ തിയേറ്ററിന് മുന്നിൽ നിന്ന് പുത്തിരക്കണ്ടം വഴി തെക്കിനിക്കര കനാലിലേക്ക് ഓവർഫ്‌ളോ ഡക്ട് നിർമ്മിച്ചു. പഴവങ്ങാടിയിൽ വെള്ളം കയറുന്നതൊഴിവാക്കാൻ കൾവർട്ട് ഉയർത്തി പണിയുകയും ചെയ്തു. 40 വർഷത്തിലേറെയായി ശുചിയാക്കാതെ കിടന്ന തമ്പാനൂർ റെയിൽവേസ്റ്റേഷനടിയിലൂടെ പോകുന്ന ഓടയടക്കം ശുചിയാക്കി. 2016ൽ സർക്കാർ മാറിയപ്പോൾ പദ്ധതി മരവിച്ചു.
ഓപ്പറേഷൻ അനന്തയുടെ തുടർച്ചയായി മഴക്കാലത്തിന് മുൻപ് കൈയേറ്റം ഒഴിപ്പിച്ച ഓടകൾ എല്ലാവർഷവും ശുചീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ വഴിപാട് പോലെ മഴക്കാലത്തിന് മുമ്പുള്ള മാലിന്യം നീക്കലല്ലാതെ മറ്റൊന്നും നടന്നില്ല. ഒറ്റദിവസം പെയ്ത മഴയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ചാല, കരിമഠം, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വൻ വെള്ളക്കെട്ടാണുണ്ടായത്. കരിമഠത്ത് നിന്നടക്കം വെള്ളം തിരിച്ചിറങ്ങാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടിയും വന്നു. ആറ് വർഷം മുൻപ് കൈയേറ്റങ്ങൾ ഒഴിപ്പിച്ച ഭാഗങ്ങൾ വീണ്ടും സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്.
അടിയന്തരമായി വേണ്ടത്
റെയിൽവേസ്റ്റേഷനകത്തു കൂടി കടന്നുപോകുന്ന ഓടയിൽ മാലിന്യം അടിഞ്ഞു കൂടി ഒഴുക്കുതടസപ്പെടുന്നു. ഈ മാലിന്യങ്ങൾ മാറ്റണം.
2015ൽ റെയിൽവേ ഭൂമിയിലുളള ഓട നവീകരിക്കാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നില്ല.
പഴവങ്ങാടിയിലുള്ള കൾവട്ടിനകത്ത് കൂടി നിരവധി സർവീസ് പൈപ്പുകൾ കടന്ന് പോകുന്നുണ്ട്. ഇവ മാറ്റി സ്ഥാപിക്കണം
പുത്തരിക്കണ്ടത്തെ ഓവർഫ്ലോ ഡക്ടിൽ മാലിന്യം അടിയാതിരിക്കാനുള്ള നടപടികൾ വേണം
ശ്രീചിത്ര ഹോമിന് സമീപത്തെ തോട്ടിലെ തടസങ്ങൾ മാറ്റണം
ഇനി നൂറു കോടി വേണം
രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 2015ൽ കണക്കിലാക്കിയത് 25 കോടിയാണ്. ഇനി 100 കോടിയെങ്കിലും വേണ്ടി വരും
പഴവങ്ങാടി മുതൽ വഞ്ചിയൂർ ഉപ്പിടാംമൂട് പാലം വരെയാണ് രണ്ടാംഘട്ടത്തിൽ പ്രധാനം
ഉപ്പിടാംമൂട് പാലത്തിനടിയിൽ വരുമ്പോൾ മൂന്ന് മീറ്റർ ഓട ഒന്നേകാൽ മീറ്ററായി ചുരുങ്ങി. ഇവിടെ വീതി കൂട്ടേണ്ടതുണ്ട്.