riyas

കടലുണ്ടി: കടലുണ്ടി ഗ്രാമ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. ചാലിയം മുതൽ കടലുണ്ടിക്കടവ് വരെയുള്ള ഭാഗത്ത് കടൽ കലിതുള്ളുകയാണ്. തിരമാലകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറി. തീരത്തോട് ചേർന്ന നിരവധി വീടുകളിൽ വെള്ളം കയറി. അവർ കൊവിഡ് സാഹചര്യത്തിൽ ബന്ധുവീടുകളിലേക്ക് താമസം മാറുകയാണ്. ജനങ്ങൾ ഭീതിയിലാണ്. ബേപ്പൂർ നിയുക്ത എം.എൽ.എ അഡ്വ. മുഹമ്മദ് റിയാസ്. എം.കെ രാഘവൻ എം.പി. എന്നിവർ കടലാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ്, സി.പി.ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട് തുടങ്ങിയവരും തീരദേശ പ്രദേശങ്ങൾ സന്ദർശിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. കടലുണ്ടി പഞ്ചായത്തിലെ തീരദേശത്തെ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പുളിമൂട് നിർമ്മാണം, കടൽഭിത്തിയുടെ ഉയരവും വീതിയും കൂട്ടി ശക്തിപ്പെടുത്തൽ എന്നിവയുടെ സാദ്ധ്യതകളെക്കുറിച്ച് വിദ്ഗ്ദ്ധപഠനം നടത്തണമെന്നും ദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. ഗവാസ് സർക്കാറിനോട് ആവശ്യപ്പെട്ടു..
കടൽക്ഷോഭം രൂക്ഷമായ കടലുണ്ടിക്കടവ്, വാക്കടവ്, കപ്പലങ്ങാടി, കോട്ടക്കണ്ടി, ചാലിയം മുല്ല എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു. ശക്തമായ തിരയിൽ വാസയോഗ്യമല്ലാതായ കുടുംബങ്ങളെ നേരിൽ കണ്ട് അവരുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു. മഴക്കാലത്തെ ഈ ദുരിതത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് അവർ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ കടൽ ഭിത്തിയുടെ ഉയരവും വീതിയും കൂട്ടണമെന്ന പ്രദേശവാസികളുടെ ആവശ്യം ജില്ലാ കലക്ടറുടെയും, മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.