തലശ്ശേരി: കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ വറുതിലായ മത്സ്യ തൊഴിലാളികൾക്ക് ദുരിതമായി കടലാക്രമണം കൂടിയെത്തി. കൊവിഡ് രണ്ടാം തരംഗത്തിൽ തീർത്തും വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇടിതീയായാണ് കടലാക്രമണവുമുണ്ടായത്. അഴിയൂർ തൊട്ട് തലശ്ശേരി വരെയുള്ള തീരങ്ങളിലെ നൂറ് കണക്കിന് മത്സ്യതൊഴിലാളികൾ പട്ടിണിയിലും രോഗ മരണഭീതിയിലുമായി.
കുറിച്ചിയിൽ പെട്ടിപ്പാലം കോളനിയിലെ നൂറോളം കുടുംബങ്ങൾ കടുത്ത കടലാക്രമണ ഭീതിയിലാണ്. സർക്കാർ നിർമ്മിച്ചു നൽകിയ ഇരുപത് കുടുംബങ്ങൾ അധിവസിക്കുന്ന പ്ലാറ്റിന്റെ രണ്ടാം നിലവരെ തിരമാലകൾ വന്ന് പതിക്കുകയാണ്. കടൽഭിത്തികളും കടന്ന് നിരനിരയായുള്ള 85 വീടുകളുടെ പിൻഭാഗത്തിലൂടെ വെള്ളം അടിച്ചു കയറി ദേശീയപാതയിൽ തളം കെട്ടിക്കിടപ്പാണ്. കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. കുടി വെള്ളം പോലുമെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫ്ലാറ്റിന് തൊട്ട് പിറകിലും വേർഹൗസ് പരിസരത്തുമായി രണ്ട് പുലിമുട്ടുകൾ കൂടി പണിതാൽ മാത്രമേ ശാശ്വതമായി വെള്ളപ്പൊക്കം തടയാനാവുകയുള്ളൂവെന്ന് സാമൂഹ്യ പ്രവർത്തകനും കോളനി നിവാസിയുമായ ബാബു പറഞ്ഞു.
നഗരസഭാ ചെയർപേഴ്‌സൺ ജമുനാ റാണി, തഹസിൽദാർ ശ്രീലേഖ, വില്ലേജ് ഓഫീസർ പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ന്യൂ മാഹിയിൽ ഉസ്സൻ മൊട്ട പ്രസ് വളപ്പ് മുതൽ കല്ലിനപ്പുറം വരെയുള്ള തീരത്ത് അതിശക്തമായ കടൽക്ഷോഭം അനുഭവപ്പെടുകയാണ്. കടൽ ഭിത്തിയും കടന്ന് തീരദേശ റോഡിനുമപ്പുറത്തേക്ക് കടൽ വെള്ളം കുതിച്ചെത്തുകയാണ്. സുഹറ, ഇന്ദ്രിജ, സുരാജ്, സിന്ധു, രഞ്ജിത്ത്, പഴയ കത്ത് മധു, രാജേഷ്, സതി, സുബൈദ. താഹിറ, പത്മജ, റുഖിയ തുടങ്ങിയവരുടെ വീടുകളിലേക്ക് വെള്ളമെത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, മെമ്പർമാരായ ഷർമ്മിള, വത്സല, പഞ്ചായത്ത് സെക്രട്ടറി ഷീജ തുടങ്ങിയവർ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. കുറിച്ചിയിൽ കടപ്പുറത്തും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.
അറബിക്കടലിലെ ന്യൂനമർദ്ദനം കാരണം ഉണ്ടായ വലിയ തിരമാലകളാണ് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ തോണികൾക്ക് കേടുപാടുണ്ടാക്കിയത്. അഴിയൂരിലെ സ്‌നേഹതീരത്തിന് സമീപത്തും, ഹാർബറിന് സമീപത്തുമാണ് കടൽത്തീരത്ത് കരയിൽ വെച്ച തോണികൾ കടൽ ക്ഷോഭത്തിൽ തകർന്നത്. പത്തു തോണികൾക്കാണ് കേടുപാടുകൾ പറ്റിയത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജെ.സി.ബി. ഉപയോഗിച് തോണികൾ കരയ്ക്ക് എത്തിച്ചു. അതിനാൽ വലിയ ദുരന്തം ഒഴിവായി. എകദേശം 50ഓളം തോണികളാണ് ഇവിടെ കരക്ക് ഉണ്ടായിരുന്നത്.
ബീച്ചിലെ മൂന്ന് തെങ്ങുകൾ കടപുഴകി. തീരദേശ റോഡ് തകർന്നു. എരിക്കിൽ ഭാഗത്ത് റോഡുകൾ തകർന്നു. ഇവിടെ പുലിമുട്ട് ഇല്ലാത്തത് കാരണമാണ് വെള്ളം കയറുന്നതെന്ന് നാട്ടുകാർ പറയുന്നു. തീരദേശ വാർഡുകളിൽ കടൽ തീരത്ത് നിന്ന് 50 മീറ്റർ മാറിയുള്ള താമസക്കാരുടെ വിവരങ്ങൾ എടുത്ത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ദുരന്ത പ്ലാൻ തയ്യാറാക്കി. അടിയന്തിര സാഹചര്യം നേരിടാൻ വകുപ്പ് തല ഏകോപനം ഉറപ്പിച്ചു. തുടർ നടപടി പഞ്ചായത്ത് സ്വീകരിക്കും. കടലാക്രമണം ഉണ്ടായ പ്രദേശങ്ങൾ നിയുക്ത എം.എൽ.എ കെ.കെ. രമ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, മെമ്പർമാരായ പി.കെ. പ്രീത, പ്രമോദ് മാട്ടാണ്ടി, കവിത അനിൽ കുമാർ, സാലിം പുനത്തിൽ എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു. പൊലീസ്, റവന്യൂ, കോസ്റ്റൽ പൊലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥന്മാർ കടൽ തീരം സന്ദർശിച്ചു. 13,15,16 എന്നി വാർഡുകളിലാണ് കടലാക്രമണം രൂക്ഷമായത് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വേണ്ടിവന്നാൽ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിക്കും.