ആറ്റിങ്ങൽ: കൊവിഡ് കാലത്ത് ശക്തമായ ഇടപെടൽ നടത്തേണ്ട വില്ലേജ് ഓഫീസിൽ തസ്തികകൾ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും ഇളമ്പ വില്ലേജോഫീസിനാണ് ഈ ഗതികേട്. ധനകാര്യ വകുപ്പിന്റെ എതിർപ്പാണ് തസ്തിക സൃഷ്ടിക്കുന്നതിന് തടസമെന്നാണ് കഴിഞ്ഞ സർക്കാർ പറഞ്ഞത്. ജീവനക്കാരെ താലൂക്കോഫീസിൽ നിന്ന് ക്രമീകരിച്ചാണ് ഈ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുകയാണ്. കെട്ടിടം പണികഴിഞ്ഞ് വളരെ കാലം ഇത് കാടുകയറി ഇഴജന്തുക്കളുടെ താവളമായിരുന്നു. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പരാതിയെ തുടർന്നാണ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ആവശ്യത്തിന് തസ്തികകൾ അനുവദിക്കാതെ ഈ സ്ഥാപനത്തെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് അധികൃതർ ചെയ്യുന്നത്.
ഇടയ്‌ക്കോട് വില്ലേജ് ഓഫീസറായ മോഹൻകുമാറിനാണ് ഇപ്പോൾ ഇളമ്പയുടെ അധികച്ചുമതല. അതിനു മുൻപ് മുദാക്കൽ വില്ലേജ് ഓഫീസർക്കായിരുന്നു ചുമതല. മോഹൻകുമാർ ഉച്ചവരെ ഇടയ്‌ക്കോടും ഉച്ചയ്ക്കുശേഷം ഇളമ്പയിലുമായാണ് ഇപ്പോൾ ജോലി നോക്കുന്നത്. മഹാ മാരിക്കാലത്ത് രണ്ട് വില്ലേജിന്റെയും പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ട്
ഇളമ്പ കേന്ദ്രമാക്കി വില്ലേജ് ഓഫീസ് വേണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് അന്ന് പൂവണിഞ്ഞത്. ഇളമ്പ - മുദാക്കൽ വില്ലേജ്ഓഫീസ് ചെമ്പൂരിലാണ് പ്രവർത്തിച്ചിരുന്നത്. അയിലം, ഇളമ്പ, മൈവള്ളിഏലാ, പാറയടി പ്രദേശത്തുളളവർക്ക് കരമൊടുക്കണമെങ്കിൽ രണ്ട് ബസ് കയറിപോകണമായിരുന്നു. ഈ ബുദ്ധിമുട്ടൊഴിവാക്കാനാണ് പുതിയവില്ലേജിനായുളള ആവശ്യം ഉയർന്നത്. എന്നാൽ നടപടികൾ നീളുകയായിരുന്നു. വില്ലേജ് ഓഫീസിനായി ഇളമ്പ പാലത്തിന് സമീപം നിർമ്മിച്ച കെട്ടിടം പത്തുവർഷത്തോളം അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 2017ൽ ഇത് പ്രവർത്തനമാരംഭിക്കാൻ മന്ത്റിസഭ തീരുമാനമെടുത്തു.
ഉദ്ഘാടനം കഴിഞ്ഞിട്ട് 3 വർഷം
ചിറയിൻകീഴ് താലൂക്കിലെ ഇളമ്പ മുദാക്കൽ ഇരട്ട വില്ലേജിനെ വിഭജിച്ച് ഇളമ്പയിൽ വില്ലേജോഫീസ് ആരംഭിക്കാൻ 2017 സെപ്തംബർ 13ന് ചേർന്ന മന്ത്റിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതേ തുടർന്ന് 2018 ഫെബ്രുവരി 25ന് മന്ത്റി ഇ. ചന്ദ്രശേഖരൻ വില്ലേജോഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
ഒഴിഞ്ഞ് കിടക്കുന്നത്
വില്ലേജ് ഓഫീസിലേക്ക് കുറഞ്ഞത് ആറ് തസ്തികകളാണ് ആവശ്യം.
വില്ലേജ് ഓഫീസർ - 1
സ്‌പെഷ്യൽ വില്ലേജ് ഓഫീസർ - 1
വില്ലേജ് അസിസ്റ്റന്റ്- 1
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് - 2
പാർട്ട്‌ടൈം സ്വീപ്പർ - 1
നിലവിൽ
മറ്റൊരു വില്ലേജ് ഓഫീസർക്ക് അധികച്ചുമതല നൽകിയാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. സ്ഥിരമായി ജീവനക്കാരില്ലാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു.
ഒരു തസ്തികപോലും ഈ ഓഫീസിനായി സൃഷ്ടിച്ചിട്ടില്ല
തസ്തിക അനുവദിക്കുന്നതിന് ധനവകുപ്പാണ് തടസം നിന്നത്. അധികസാമ്പത്തിക ബാധ്യത ഉയർത്തിക്കാട്ടിയാണ് തസ്തികകൾ അനുവദിക്കാത്തത്.
മുദാക്കൽ 45, 46, ഇളമ്പ 44 എന്നീ ബ്ലോക്കുകളാണ് ഇളമ്പമുദാക്കൽ ഇരട്ടവില്ലേജിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഇളമ്പ 44 ബ്ലോക്കാണ് മാറ്റി പുതിയ വില്ലേജ് രൂപീകരിച്ചത്. ജനസംഖ്യ കുറഞ്ഞ വില്ലേജ് ആയതിനാൽ ഓഫീസിൽ കാര്യമായ തിരക്കുണ്ടാവാറില്ല, ഇളമ്പ വില്ലേജ് ഓഫീസിൽ സർക്കാർ തസ്തികകൾ അനുവദിച്ചിട്ടില്ല. എങ്കിലും ഓഫീസിന്റെ പ്രവർത്തനത്തിൽ മുടക്കമോ തടസങ്ങളോ ഉണ്ടായിട്ടില്ല.
താലൂക്ക് ഓഫീസ് അധികൃതർ.