boat

പഴയങ്ങാടി: സഹകരണ മേഖലയിൽ ടൂറിസത്തിന് അനന്തമായ സാദ്ധ്യത തിരിച്ചറിഞ്ഞ് 2018ൽ ഏഴോം കോട്ടക്കീൽ കേന്ദ്രമായി ആരംഭിച്ച ഏഴോം സർവീസ് ബാങ്ക് സംരംഭമായ ഏഴിലം ടൂറിസം പദ്ധതിയും കൊവിഡിൽ തളർന്നു. രണ്ട് വർഷം കൊണ്ട് തന്നെ ടൂറിസം മേഖലയിൽ ഏഴിലം ടൂറിസത്തിന് പടിപടിയായി കുതിച്ചു ചാട്ടം ഉണ്ടായിരുന്നത് കൊണ്ട് പ്രവാസികളെ ഉൾപ്പടെ ഈ രംഗത്ത് ഉൾപ്പെടുത്തി വൻതുക മുതൽ മുടക്കി പദ്ധതി വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൊവിഡ് വ്യാപനം കൂടിയതോടെ ബോട്ട് സർവീസ് നിർത്തി. രണ്ട് ഹൗസ് ബോട്ടുകൾ, രണ്ട് സ്പീഡ് ലോഞ്ചർ ബോട്ടുകൾ, ഒരു ഡേ ക്രൂയിസർ ബോട്ട്, രണ്ട് പെഡൽ ബോട്ടുകൾ ഉൾപ്പടെ സർവീസ് നടത്തിയിരുന്നു. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി 300 ഓളം സംഘങ്ങൾക്ക് വേണ്ടി ഹൗസ് ബോട്ടുകൾ സർവീസ് നടത്തിയിട്ടുണ്ട്. ഈ സംരംഭത്തിൽ 10 ജീവനക്കാരെ നിയമിച്ചിരുന്നു. പിന്നീട് ഹൗസ് ബോട്ട് കേന്ദ്രീകരിച്ച് കൊവിഡ് മാനദണ്ഡം പാലിച്ച് നിലവിലെ ജീവനക്കാരെ ഉൾപ്പെടുത്തി കാറ്ററിംഗ് സർവിസ് നടത്തിയിരുന്നുവെങ്കിലും കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് കാറ്ററിംഗ് സർവീസും ഉപേക്ഷിച്ചു. ബോട്ട് സർവീസ് നിലച്ചതോടെ ജീവനക്കാർക്ക് മതിയായ വേതനം നൽകാൻ പറ്റാത്ത അവസ്ഥയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്.കൊവിഡ് വ്യാപനത്തിന് മുന്നോടിയായി ഏഴിലം ടൂറിസം പദ്ധതിയിൽ 2 കോടിയിലേറെ രൂപ നിക്ഷേപിച്ച് വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി തുടക്കം കുറിച്ചിരുന്നു. എന്നാൽ ടൂറിസത്തിന് സഞ്ചാരികളുടെ സാദ്ധ്യതയുള്ള സ്‌കൂൾ അവധിക്കാലവും ഓണക്കാലവുമാണ് യാതൊരു ചലനവുമില്ലാതെ കഴിഞ്ഞ് പോയത്. സർക്കാർ
സഹായത്തോടെ ഏഴിലം ടൂറിസം പദ്ധതി ഉയർത്തെഴുന്നേക്കും എന്ന വിശ്വാസത്തിലാണ് അധികൃതർ.

ബൈറ്റ്

ടൂറിസം രംഗത്തുള്ള ജീവനക്കാരെ ശമ്പളം നൽകി നിലനിർത്തുന്നത് ഏഴിലം ടൂറിസം പദ്ധതിക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു. സർക്കാരിന്റെ ശ്രദ്ധയും സാമ്പത്തിക പാക്കേജും അടിയന്തിരമായി അനുവദിച്ചില്ലെങ്കിൽ ഇതുപോലുള്ള ഗ്രാമീണ ടൂറിസം സംരംഭങ്ങളുടെ മുന്നോട്ട് പോക്ക് തന്നെ അപകടത്തിലാകും.
ഇ. വേണു(ഏഴോം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി)