വിതുര: കൊവിഡ് വ്യാപനത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ അനുഗ്രഹമായി മാറിയത് വ്യാജമദ്യ ലോബികൾക്കാണ്. മൂന്നാഴ്ചയായി ബിവറേജസുകളും ബാറുകളും അടഞ്ഞതോടെ കുമിളുപോലെ വ്യാജന്മാരും തലപൊക്കി. പ്രതിരോധപ്രവർത്തനങ്ങളുമായി പൊലീസ് നെട്ടോട്ടമോടുമ്പോൾ വ്യാജന്മാരുടെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. ലോക്ക് ഡൗൺ തുടങ്ങി ആദ്യത്തെ ആഴ്ച മദ്യത്തിനായി നെട്ടോട്ടമോടിയിരുന്നവർ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ വ്യാജവാറ്റ് ഉഷാറാണ്. കൊവിഡ് വ്യാപനത്തിന് തടയിടുന്നതിനായി കഴിഞ്ഞ വർഷം ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മലയോരമേഖലയിൽ വ്യാജമദ്യലോബി പിടിമുറുക്കിയിരുന്നു. വനാന്തരങ്ങളിലും, ആദിവാസി ഊരുകളിളും തമ്പടിച്ച് വൻതോതിൽ ചാരായം വാറ്റി പുറംനാട്ടുകാർക്ക് നൽകി. വീടുകൾ കേന്ദ്രീകരിച്ചുവരെ വാറ്റ് ശക്തിപ്പെട്ടിരുന്നു. പൊലീസും, എക്സൈസും വ്യാപകമായി റെയ്ഡ് നടത്തി സ്ത്രീകളടക്കം അനവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗൺ പിൻവലിച്ചതോടെയാണ് വാറ്റുലോബി കളം വിട്ടത്. മദ്യശാലകൾ അടഞ്ഞുകിടക്കുയാണെങ്കിലും ഇപ്പോൾ മദ്യപന്മാർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഓർഡർ നൽകിയാൽ നിശ്ചിതസ്ഥലത്ത് മണിക്കൂറുകൾക്കകം സാധനം എത്തും. വില ജാസ്തിയാണെന്ന് മാത്രം, വ്യജമദ്യം വിൽക്കാൻ കരാർ അടിസ്ഥാനത്തിൽ അനവധി പേർ കളത്തിൽ സജീവമാണ്.
** പ്രധാന കേന്ദ്രങ്ങൾ
പൊൻമുടി, പേപ്പാറ, കല്ലാർ, ബോണക്കാട്, ആര്യനാട്, പെരിങ്ങമ്മല വനമേഖലകൾ
പരിശോധന കടുപ്പിച്ച് ഉദ്യോഗസ്ഥർ, എന്നിട്ടും
വനപാലകർ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് വാറ്റുലോബിയുടെ പ്രവർത്തനം. എക്സൈസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിലും വാറ്റ് ഇപ്പോഴും പുരോഗമിക്കുകയാണ്. തലസ്ഥാനത്തു നിന്നു വരെ നാടൻ ചാരായം വാങ്ങാൻ സംഘം എത്തുന്നുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ കർശനപരിശോധനകൾ നടക്കുന്നതിനാൽ പാതിരാത്രിയിലും മറ്റുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാരായം ഒഴുക്കുന്നത്. ഇക്കൂട്ടരെ ഇതുവരെ പിടികൂടാനായിട്ടില്ല. ബൈക്കുകളിലാണ് യുവ സംഘങ്ങൾ കൂടുതലും ചാരായം കടത്തുന്നത്. സ്ത്രീകളും രംഗത്തുണ്ട്. ശക്തമായ പരിശോധനകൾ നടക്കുന്നതിനാൽ പൊലീസിന് വേണ്ട രീതിയിൽ വാറ്റുലോബികൾക്കെതിരെ കളത്തിൽ സജീവമാകുവാൻ കഴിയാത്ത സ്ഥിതി വിശേഷവുമുണ്ട്. എക്സൈസിന്റെ പരിശോധനകൾ മുറക്ക് നടക്കുന്നുണ്ട്. ആദിവാസികളെ ചൂഷണം ചെയ്തും, ഭീഷണിപ്പെടുത്തിയുമാണ് വനമേഖലകളിൽ വാറ്റ് കൊഴുക്കുന്നതെന്നും പരാതി ഉയരുന്നു.
ഒരു കുപ്പി നാടന് 2000 രൂപ
കാശുണ്ടോ കുപ്പി റെഡി...
കഴിഞ്ഞ ലോക്ക് ഡൗൺകാലത്ത് ഒരു കുപ്പി നാടൻ ചാരായത്തിന് 1000-1500 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ 500 രൂപ കൂടി 2000 രൂപയായി, വില കൂടിയെങ്കിലും വില്പനക്ക് യാതൊരു കുറവുമില്ല. പ്ലാസ്റ്റിക് കവറിൽ നിറച്ച ചാരായവും സുലഭമായി വിറ്റഴിക്കുന്നുണ്ട്. 200 മുതൽ-500വരെയാണ് കവർചാരായത്തിന്റെ വില. കളർ ചേർത്ത് കുപ്പികളിൽ നിറച്ച നാടനും വിദേശമദ്യമെന്ന് പേരിൽ വിപണിയിൽ സുലഭമാണ്. ചാരായത്തിന് ആ വശ്യക്കാർ കൂടുതൽ എത്തിയാൽ വിലയും കൂട്ടുന്ന രീതിയാണ് നിലവിൽ.