പോത്തൻകോട് : തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിൽ കഴക്കൂട്ടത്ത് നിർമ്മിക്കുന്ന വൈദ്യുത ശ്‌മശാന നിർമ്മാണം രണ്ടര വർഷം കഴിഞ്ഞിട്ടും ഉറക്കത്തിൽ തന്നെ. കോവിഡ് രണ്ടാം വ്യാപനത്തിൽ മരണനിരക്ക് കൂടുകയും സംസ്കാരത്തിന് മൃതദേഹങ്ങൾ ദിവസങ്ങളൊളം കാത്തുവെയ്ക്കുന്ന അസാധാരണ സാഹചര്യം ഉടലെടുത്തിട്ടും കഴക്കൂട്ടത്തെ ശാന്തീതീരം മൃതദേഹ സംസ്കരണത്തിന് തുറന്നുനല്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അലംഭാവം തുടരുകയാണ്. ഒരാഴ്ചയ്ക്കകം പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ വാക്കും പാഴായി.
വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് മേയർ ആയിരിക്കെ 2019ലാണ് ശാന്തിതീരം ശ്‌മശാനത്തിന് തറക്കല്ലിട്ടത്. എന്നാൽ ഇതുവരെയും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടങ്ങളുടെയും പ്രധാന കവാടത്തിന്റെയും പണികൾ പൂർത്തിയായിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ ഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ശ്മശാനത്തിന്റെ അടുപ്പുകളുടെ നിർമ്മാണവും തറയിടുന്ന ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇപ്പോൾ കെട്ടിടവും ചുറ്റുപാടും കാടുമൂടിയ അവസ്ഥയിലാണ്. തുറന്നുകിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി ഇവിടം മാറിയിട്ടുണ്ട്. ഇതുവരെ നടന്ന പണികളുടെ ബില്ലുകൾ കരാറുകാരന് മാറി നൽകാത്തതാണ് പണികൾ അനന്തമായി നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
കഴക്കൂട്ടം കാട്ടുകുളത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ശ്മശാനഭൂമിയിലെ 45 സെന്റ് സ്ഥലത്താണ് ആധുനിക ശ്‌മശാനത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഉദ്യാനവും പാർക്കുമുൾപ്പെടെ 1.88 കോടി രൂപയാണ് നിർമാണച്ചെലവ്. 4500 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ശാന്തിതീരത്തിൽ പാർക്കിംഗിന് പ്രത്യക സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യം വൈദ്യുത ശ്മശാനമാണ് ലക്ഷ്യമിട്ടതെങ്കിലും റെയിൽവേ ലൈനിനോട് ചേർന്നായതിനാൽ റെയിൽവേ അനുമതി നൽകിയില്ല. തുടർന്ന് ഗ്യാസ് ബർണറുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ഗ്യാസിൽ പ്രവർത്തിക്കുന്ന മൂന്ന് ബർണറുകൾക്ക് റെയിൽവേയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ടെൻഡർ വിളിച്ച് കരാർ നൽകിയെങ്കിലും ഏറ്റെടുത്ത കരാറുകാരൻ പണി ആരംഭിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. അതോടെ പണികൾ മുടങ്ങിയിരുന്നു. എന്നാൽ പിന്നീട് ടെൻഡർ നടപടികൾ ഉൾപ്പെടെ പദ്ധതി വേഗത്തിലാക്കാൻ അധികൃതർ ശ്രമിച്ചില്ല. ശ്‌മശാനത്തിന്റെ പ്രധാന കെട്ടിടം, ചുറ്റുമതിൽ, പ്രധാന കവാടം,ടോയിലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അടുപ്പുകളുടെ നിർമ്മാണം, പാർക്കിംഗ് ഏരിയ, ഉദ്യാനം, തറയോട് പാകുന്ന ജോലി എന്നിവ ആരംഭിച്ചിട്ടില്ല.
ദുർഗന്ധമോ ചുടുകാടിന്റെ അന്തരീക്ഷമോ ഇല്ലാത്ത ശ്മശാനമാണ് ശാന്തിതീരത്തിൽ വിഭാവന ചെയ്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിച്ചുളള ഗ്യാസ് ക്രിമറ്റോറിയമാണ് ശാന്തീതീരത്തേത്. മൃതദേഹം സംസ്‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ടു ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും.അതിനാൽ ശ്മശാനത്തിൽ നിന്ന് ദുർഗന്ധം വമിക്കില്ല. എട്ട് സിലിണ്ടറുകളിൽ നിന്ന് ഒരേസമയം ഒരേ അളവിൽ ഗ്യാസ് കടത്തിവിട്ടാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുക. എട്ട് സിലിണ്ടർ ഉപയോഗിച്ചു 14 മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും. ആദ്യത്തെ ഒരു മൃതദേഹം ചാരമാകാൻ മുക്കാൽ മണിക്കൂർ മതി. പിന്നീടുള്ള മൃതദേഹങ്ങൾ 30 മിനിട്ടിനുള്ളിൽ ചാരമാകും. സംസ്‌കാര ചടങ്ങിനെത്തുന്നവർക്ക് ഇരിക്കാനും കർമം നടത്താനും കുളിക്കാനും വസ്ത്രം മാറാനും പ്രത്യക മുറികളും ശ്മശാനത്തിനോട് ചേർന്ന് ശുചിമുറി, വരാന്ത, ഓഫീസ് റൂം എന്നിവയും ഉണ്ട്. പുതിയ ശ്മശാനത്തിന് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് കവാടം നിർമ്മിച്ചത്.
ശ്‌മശാനത്തിന് സമീപത്തെ ഒരേക്കറിലധികം വരുന്ന കാട്ടുകുളം ശുചീകരിച്ച് പൂന്തോട്ടവും പാർക്കുമുൾപ്പെടെയുള്ള നീന്തൽക്കുളമാക്കി മാറ്റുമെന്നും ശ്മശാന ഭൂമിയുടെ ഒരു ഭാഗത്ത് ആകർഷകമായ പാർക്കും ഗാർഡനും ഒരുക്കി സാമൂഹിക സൗഹൃത ശ്‌മശാനമാക്കി മാറ്റുമെന്നതും പ്രഖ്യാപനമായി അവശേഷിക്കുന്നു.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മരണനിരക്കും ഗണ്യമായി ഉയർന്നതോടെ ജില്ലയിലെ ശ്‌മശാനങ്ങൾ നിറയുന്ന അവസ്ഥയിലേക്ക് കടന്നു. പ്രധാനപ്പെട്ട ശ്‌മശാനങ്ങളിൽ ഇപ്പോൾ മൃതദേഹ സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് ഊഴം കാത്തിരിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. തൈക്കാട് ശാന്തികവാടത്തിൽ ഒരു ദിവസം ശരാശരി 20 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെ 11 മണിയോടെ മാത്രം 18 മൃതദേഹങ്ങളുടെ ബുക്കിംഗ് കഴിഞ്ഞു. മറ്റുള്ളയിടങ്ങളിലും ഇതേ അവസ്ഥയാണ്. ശാന്തിതീരം തുറന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രത്യക സാഹചര്യത്തിൽ ആശ്വാസം നൽകുന്ന ഒന്നായി മാറുമായിരുന്നു.
കവിത .(കഴക്കൂട്ടം നഗരസഭാ കൗൺസിലർ); ശ്മാശാനത്തിന്റെ ഇലക്ട്രിക് പണികൾ പൂർത്തിയായിട്ടുണ്ട്. ഗ്യാസ് ബർണറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ എത്തിയാലുടൻ പ്രവർത്തന സജ്ജമാകും.
ക്യാപ്‌ഷൻ: കഴക്കൂട്ടത്തെ ശാന്തീതീരം ശ്മാശാനം