positive

കൊവിഡ് വ്യാപനം കാരണം പല പ്രതികൂല അവസ്ഥകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പലതും നമുക്ക് പരിചിതമല്ലാത്തതിനാൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നവയാണ്. ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ, പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രം, ഡൊമിസിലിയറി സെന്റർ തുടങ്ങിയവയൊക്കെ പറയുന്നതു പോലത്ര ഉൾക്കൊള്ളാൻ എളുപ്പമല്ലെന്ന് അനുഭവിച്ചവർക്കറിയാം. ഇഷ്ടമില്ലാത്തതും പരിചിതമല്ലാത്തതുമായ എന്ത് കാര്യം ചെയ്യേണ്ടി വന്നാലും മാനസികസംഘർഷം കൂടുമെന്ന കാര്യത്തിൽ സംശയമില്ല.

വീട്ടിൽ നിരീക്ഷണത്തിലായവർക്ക് പോലും മനോവിഷമം വർദ്ധിപ്പിച്ച നിരവധി കാര്യങ്ങൾ പറയാനുണ്ടാകും. ഏറ്റവും അടുത്ത ബന്ധുക്കളിൽ നിന്നുമുണ്ടായ അപ്രതീക്ഷിതമായ അകൽച്ച സഹിക്കാൻ,​ വ്യക്തമായി കാരണങ്ങൾ ബോദ്ധ്യമായിട്ട് പോലും പലർക്കും ഇനിയുമായിട്ടില്ല. നിരീക്ഷണത്തിലും ചികിത്സയിലും ഒറ്റപ്പെട്ടുപോയവർക്ക് ആവശ്യമായ മനോബലം നൽകാൻ സമൂഹത്തിന് വേണ്ടത്ര സാധിച്ചിട്ടുമില്ല.

അന്യദേശത്ത് കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടവർ, തന്റെ വിഷമങ്ങളിൽ പങ്കുചേരാൻ മറ്റാരും ഇല്ലല്ലോ എന്ന് ചിന്തിച്ച് ഉറക്കം കളഞ്ഞവർ. നിരീക്ഷണത്തിൽ കഴിയുന്നവരെ പരമാവധി ശല്യപ്പെടുത്തുകയും അവർക്കെതിരെ പരാതി പറയുകയും ആളെക്കൂട്ടി ബഹളം വയ്ക്കുകയും ചിലരെങ്കിലും ചെയ്തിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ ഇതിന് ചെറിയ ചില കുറവുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും വേണ്ടപ്പെട്ടവർ അടുത്തില്ലാത്തതിന്റെ ഒറ്റപ്പെടലും ചിന്തകളും കാരണമുണ്ടാകുന്ന മാനസികാഘാതം ചെറുതല്ല.

പണ്ടേ മനോബലം കുറഞ്ഞവർ, അതിനായി മരുന്ന് കഴിച്ചവർ, ജീവിതത്തെ പേടിയോടെ നേരിട്ടവർ, പ്രായമുള്ളവർ, പലവിധ രോഗങ്ങളുള്ളവർ എന്നിങ്ങനെ കൊവിഡ് ബാധിച്ച പലരും പകുതി മനോരോഗികളായി. യാത്രയ്ക്കിടയിൽ കൂട്ടത്തിലുള്ളവരിൽനിന്ന് മൊബൈൽ വാങ്ങി ഉപയോഗിച്ചവർ, മൊബൈൽ ചാർജർ ഷെയർ ചെയ്തവർ, അടുത്തിരുന്നവർ, കൂടെ ജോലി ചെയ്തവർ ഒക്കെയും പോസിറ്റീവ് ആണെന്നറിഞ്ഞപ്പോളുണ്ടായ മനോവിഹ്വലത തരണം ചെയ്യാൻ വല്ലാതെ പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.

ഒറ്റയ്ക്കൊരു മുറിയിൽ, പോസിറ്റീവായ ഒരാൾ ഉണ്ടായിരുന്നിടത്ത്, അയാളുപയോഗിച്ച കട്ടിലിൽ... തുടങ്ങി എന്തൊക്കെ ചിന്തകളും പ്രയാസങ്ങളുമാണ് തരണം ചെയ്യേണ്ടിവന്നത്? അടുത്ത വീട്ടിലേയോ മുറിയിലെയോ താമസക്കാരൻ ശക്തമായൊന്ന് ചുമച്ചാൽ, നെഞ്ച് തകരുന്ന ടെൻഷനായിരുന്നു പലർക്കും.

സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരോട് പോലും അസഹിഷ്ണുത കാട്ടി തടസ്സം നിന്ന ചിലരെങ്കിലും പിന്നീട് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് പോസിറ്റീവായി എത്തിയിട്ടുണ്ട് എന്നത് വിരോധാഭാസം. അയാളുടെ വീട്ടിലെ കാറ്റ് തന്റെ വീട്ടിലേക്ക് വരാനിടയുണ്ട് എന്ന് പറഞ്ഞ് ജനപ്രതിനിധികളെ വിളിച്ചുവരുത്തി ഷീറ്റ് വലിച്ചു വേലി കെട്ടിച്ചവർക്കും നല്ല മാനസികാവസ്ഥ ആയിരുന്നില്ലെന്ന് സാരം.

ഇതൊക്കെ പഴങ്കഥയാണെന്ന് കരുതുമ്പോഴും ഇത്തരം സാഹചര്യങ്ങളിൽ പെട്ടു പോകുന്നവരുടെ ടെൻഷൻ കൂടിവരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ സാമ്പത്തികഭദ്രതയുള്ളവരും ഇല്ലാത്തവരും ഒരുമിച്ചു കഴിയേണ്ടിവന്നത് സഹിക്കാനാകാത്തവർ. അതിനാൽ ഉറക്കം നഷ്ടപ്പെട്ടവർ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തവർ, പലതവണ പരിശോധിച്ചിട്ടും നെഗറ്റീവ് ആകാത്തതിൽ ദുഃഖിതരായവർ എന്നിങ്ങനെ തകർന്ന മാനസികാവസ്ഥയുടെ പ്രതിഫലനങ്ങൾ തുറന്നുകാട്ടാൻ എന്തെല്ലാം ഉദാഹരണങ്ങൾ പറയാനാകും.

ജോലി നഷ്ടപ്പെട്ടവരും, വരുമാനം കുറഞ്ഞവരും ഇല്ലാത്തവരുമായി മാറിയവരും കുടുംബത്തിന്റെ ചെലവുകൾ കൂട്ടിമുട്ടിക്കാൻ സാധിക്കാതെ നിരാശപ്പെടുന്നവരും കൂടി അടങ്ങിയതാണ് കൊവിഡ് പുനരധിവാസം. മേൽപ്പറഞ്ഞവയും ചിലപ്പോൾ അതിൽ കൂടുതൽ ഗൗരവമുള്ളതുമായ മാനസികാരോഗ്യക്കുറവ് തരണം ചെയ്യാൻ പലർക്കും സാധിച്ചിട്ടില്ല എന്നാണ് ഇപ്പോഴും മനസ്സിലാകുന്നത്.

ഇത് പരിഹരിക്കാൻ വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ ഇറങ്ങി നടക്കുന്നവർ, കൊവിഡ് പിടിക്കാതിരിക്കുവാൻ ആവശ്യത്തിലേറെ ഭയപ്പാടോടെയും എന്തിനെയും സംശയത്തോടെ നോക്കിക്കാണുന്നവർ, വീണ്ടും കൊവിഡ് ബാധിക്കുമോ എന്ന് സംശയിച്ചു നടക്കുന്ന നെഗറ്റീവ് ആയവർ, ചുറ്റിലുള്ളവരെല്ലാം പോസിറ്റീവായിരിക്കെ താൻ മാത്രമെന്തിന് ഇത്രയേറെ ശ്രദ്ധിക്കണം ഇങ്ങനെ ചിന്തിക്കുന്ന പല ഗ്രൂപ്പുകൾ നമുക്ക് ചുറ്റിലുമുണ്ട്.

ഇവയെല്ലാം പരിഹരിക്കുവാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും കൂട്ടായ പരിശ്രമവും അനിവാര്യമാണ്.

സസ്യാഹാരം പ്രധാനം

യോഗ ശീലമാക്കണം

കൊ​വി​ഡ് ​കാ​ര​ണം​ ​ന​ഷ്ട​മാ​യ എല്ലാ സന്തോഷങ്ങളും നല്ല ശീലങ്ങളും ജീവിതത്തിലെ കൃ​ത്യ​നി​ഷ്ഠ​യുമെല്ലാം തിരികെ കൊണ്ടുവരേണ്ടത്ത് അത്യാവശ്യമാണ്. ഉണരുന്നതിനും ഉറങ്ങുന്നതിനും കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം കൃത്യനിഷ്ഠയുണ്ടായിരിക്കണം.

നല്ല ഭക്ഷണവും വിവിധങ്ങളായ ഭക്ഷണവും ശരീരബലവും ദഹനവുമറിഞ്ഞ് ഉപയോഗിക്കണം. സസ്യാഹാരത്തിനും യോഗ ശീലിക്കുന്നതിനും പ്രാധാന്യം നൽകണം. ശരിയായ ഉറക്കം ലഭിക്കണം.

വ്യായാമം ലഭിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ മാനസികോല്ലാസം കൂടി ലഭിക്കുന്ന രീതിയിൽ അവ ആസ്വദിച്ച് ചെയ്യണം. വ്യായാമത്തിനായി നടക്കുകയോ ഓടുകയോ യോഗ ചെയ്യുകയോ ഒക്കെ ആകാം. കൊവിഡ് ബാധിച്ചവർ അവരുടെ ആരോഗ്യാവസ്ഥ കൂടി തിരിച്ചറിഞ്ഞ് മാത്രമേ ആയാസമുള്ള കാര്യങ്ങൾ ചെയ്യാവൂ.കൊവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾക്കും ചികിത്സ ആവശ്യമാണ്. ലക്ഷണങ്ങൾ കുറവുള്ള കൊവിഡ് രോഗികളും കോവിഡാനന്തര ബുദ്ധിമുട്ടുകളുള്ളവരും ആയുർവേദ ചികിത്സ പ്രയോജനപ്പെടുത്തണം.

ബന്ധുജനങ്ങളും കൂട്ടുകാരുമായി സന്തോഷം പങ്കിടുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കോവിഡ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗ്ഗങ്ങളുമുപയോഗിച്ചും സമ്പർക്കം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വിലക്കുകൾ ശല്യമായി കാണാതെ അവ പാലിക്കുന്നത്കൊണ്ടുണ്ടാകാവുന്ന നന്മയ്ക്കും ആരോഗ്യത്തിനും വില കല്പിക്കണം.

എന്റെ മാത്രം കാര്യമെന്ന നിലയിൽ ചിന്തിക്കാതെ ഞാൻ കാരണം ആർക്കുമൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന രീതിയിൽ പെരുമാറണം.

മാനസിക വിഷമങ്ങൾ ഏറ്റവും അടുപ്പമുള്ളവരോട് തുറന്നുപറയുക. അത്തരം ആുകളെ സഹായിക്കുന്നതിന് സൗജന്യമായി പ്രവർത്തിക്കുന്ന നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്.

മാനസിക ബുദ്ധിമുട്ടുണ്ടെന്ന് സ്വയം മനസ്സിലാക്കുവാൻ സാധിക്കുന്നവർക്ക് അവ ഒഴിവാക്കാനും ചികിത്സയിലൂടെ ഭേദമാക്കാനും എളുപ്പത്തിൽ സാദ്ധ്യമാണ്.

എല്ലാ മാനസിക ബുദ്ധിമുട്ടുകൾക്കും മരുന്ന് തന്നെ ശരണമെന്ന് വിചാരിക്കരുത്. മരുന്ന് അത്യാവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രമേ അത് പാടുള്ളൂ. സ്വയം ചികിത്സ ഒരിക്കലും പാടില്ല.

മനോവിഷമം തോന്നുന്നവർ മനസ്സിനെക്കുറിച്ചറിവുള്ള വിദഗ്ദ്ധരിൽ നിന്ന് മാത്രമേ ഉപദേശം തേടാവൂ. അല്പജ്ഞാനികൾ നൽകുന്ന ഉപദേശം ചിലപ്പോൾ അത്യാപത്ത് തന്നെ വരുത്തിയേക്കാം.

കൊവിഡ് ബാധിച്ച് നെഗറ്റീവായവർക്ക് സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന പുനർജ്ജനി പദ്ധതിയും ഉപയോഗപ്പെടുത്താവുന്നതാണ്. മനസ്സ്, പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചകർമ്മേന്ദ്രിയങ്ങൾ, അവയുടെ കർമ്മങ്ങൾ,അവയ്ക്ക് മനസ്സുമായുള്ള ബന്ധം, അതിൽ മനസ്സിന്റെ സ്ഥാനം എന്നിവ സംബന്ധിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ വളരെ കൃത്യമായ പ്രതിപാദ്യങ്ങളുണ്ട്.
മാനസികരോഗ ചികിത്സയിൽ ആയുർവേദ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ഉപയോഗപ്പെടുത്താം.

ശാരീരികാരോഗ്യം മെച്ചമായിരിക്കുവാൻ പരമാവധി ശ്രദ്ധിക്കണം. അത്തരം ആൾക്കാർക്ക് നല്ലൊരു മാനസികാരോഗ്യവും നിലനിറുത്തുവാൻ സാധിക്കും. പല കോവിഡ് മരണങ്ങളിലും അമിതമായ ഭയം കാരണമായിട്ടുണ്ട് എന്നതും പരിഗണിക്കേണ്ടതാണ്.

നഷ്ടപ്പെട്ടുപോയ ജോലി, സമ്പത്ത്, വേണ്ടപ്പെട്ടവർ എന്നിവ പ്രാധാന്യമുള്ളവ തന്നെയാണെങ്കിലും അതിനേക്കാൾ പ്രാധാന്യം വീണ്ടും ജോലി കണ്ടെത്തുന്നതിനും സമ്പത്ത് നേടുന്നതിനും ജീവിച്ചിരിക്കുന്നവർക്ക് നന്മയുണ്ടാക്കുന്നതിനു മുള്ള പ്രവൃത്തികൾക്ക് നൽകുക. ഏറ്റവും പ്രാധാന്യം നൽകേണ്ടത് കൊവിഡ് കാരണം നഷ്ടമായ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ്.

ചിന്തകളെ കയറൂരി വിടാതെ, കണ്ടതും കേട്ടതുമെല്ലാം ഭയത്തിന് വഴി മാറാതെ, മനോബലം കൈവിടാതെ ആരോഗ്യത്തോടെയും സമാധാനത്തോടെയുമുള്ള പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുക. അത്തരം പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കുക. കഴിയുമെങ്കിൽ ഇന്ന് തന്നെ.