information

 രോഗികളുടെ ആരോഗ്യവിവരങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കും

തിരുവനന്തപുരം: ജില്ലയിലെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിന് ആശുപത്രികളിൽ ഇൻഫർമേഷൻ സെന്ററുകൾ ആരംഭിക്കും. 24 മണിക്കൂറും വിവരങ്ങൾ ഇവിടെ നിന്ന് ലഭ്യമാക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിലും കോളനികളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റു മേഖലകളിലും കൊവിഡ് പരിശോധന ഊർജിതമാക്കും. ജനങ്ങൾക്ക് സൗകര്യപ്രദമായി എത്തുന്നതിനും ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൊതുസ്ഥലങ്ങളിലേക്ക് മാറ്റും. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, എൽ.എൻ.സി.പി.ഇ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ അടിയന്തരമായി പ്രവർത്തനം ആരംഭിക്കും. ആരോഗ്യ പ്രവർത്തകരുടെ ലഭ്യത ഉറപ്പാക്കാൻ കേരള യൂത്ത് വെൽഫെയർ ബോർഡ് നൽകിയിട്ടുള്ള പട്ടികിൽനിന്നുള്ള മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. എല്ലാ പഞ്ചായത്തുകളിലും സാമൂഹിക അടുക്കളകൾ അടിയന്തരമായി പ്രവർത്തനം തുടങ്ങണം. കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് വാർ റൂമിന്റേയും കാൾ സെന്ററിന്റേയും പ്രവർത്തനം വിപുലീകരിക്കും. നെടുമങ്ങാട് കേന്ദ്രീകരിച്ചു ആംബുലൻസ് കൺട്രോൾ റൂം തുറക്കാനും മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചുമതലയേറ്റ ശേഷം ആദ്യമായി കളക്ടറേറ്റിലെത്തിയ മന്ത്രിമാരെ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻ കുമാർ മീണ, എ.ഡി.എം ടി.ജി. ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.