തിരുവനന്തപുരം: ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ് ജില്ലയിലും മഴ കനക്കാൻ കാരണമായത്. ഇന്നും ജില്ലയിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കരമന, കിള്ളിയാറുകൾ കരകവിഞ്ഞു. പൂജപ്പുര, തമ്പാനൂർ, മണക്കാട്, കുരിയാത്തി, വെള്ളയമ്പലം, വട്ടിയൂർക്കാവ് എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരപ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി.
വർക്കലയിൽ ഒരു വീട് തകർന്നു. തീരത്ത് കടലാക്രമണവും കടൽകയറ്റവും രൂക്ഷമാണ്. ആറ്റിപ്രയിൽ ആൽമരം കടപുഴകി കാര്യവട്ടം അരശുംമൂട് റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നു.
കല്ലാട്ടുമുക്ക് പ്രദേശത്ത് വെള്ളം കയറി. നിലവിൽ നെയ്യാർ നദി 95 മീറ്റർ ഉയരത്തിലാണെന്നാണ് ഇന്നലെ രാവിലെ ആറരയ്ക്ക് രേഖപ്പെടുത്തിയ കണക്ക്. അതേസമയം അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ ഉയർത്തി. മൂന്നാമത്തെ ഷട്ടർ 120 സെന്റിമീറ്ററും നാലും അഞ്ചും ഷട്ടറുകൾ 100 സെന്റിമീറ്റർ വരെയുമാണ് ഉയർത്തിയത്. നിലവിൽ 46.36 മീറ്റർ ഉയരത്തിലാണ് ജലമുള്ളത്. കണ്ണമ്മൂല വടയക്കാട് ഫ്ളാറ്റ് നിർമ്മാണത്തിനിടെ പ്രാചീനവും പ്രസിദ്ധവുമായ കറുവാലിക്കുന്ന് ഇടിഞ്ഞുവീണു.
കനത്ത മഴയിൽ നിർമാണത്തിലിരുന്ന വിതുര മണലി പാലം തകർന്നു. മലയോര മേഖലയിലെ കനത്ത മഴമൂലം അടിപറമ്പിൽ ഒരു വീട് തകർന്നു. തൊളിക്കോട് വില്ലേജിൽ വലിയകൈത ഒരു വീട് ഭാഗികമായി തകർന്നു. വിതുരയിൽ നിന്നും പെരിങ്ങമല ഭാഗത്തേക്കുള്ള യാത്ര പൂർണമായി നിലച്ചു. പ്രദേശത്തെ പൊന്നാംചുണ്ട് പാലത്തിലും ചെറ്റച്ചൽ പാലത്തിലും വെള്ളം കയറി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 25 ഏക്കറോളം കൃഷിനാശവും സംഭവിച്ചു.