തിരുവനന്തപുരം: ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മുഹമ്മദ് ഇർഫാൻ വീണ്ടും മുങ്ങി. ഗോവ പൊലീസിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞിരുന്നു.ഇതോടെ മ്യൂസിയം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് മടങ്ങി.

പനാജി കോടതിയിൽ നിന്ന് 10ന് ജാമ്യം നേടിയ പ്രതി 24ന് പനാജി സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. കസ്റ്റഡിയിലെടുക്കുന്നതിൽ കേരള പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു. സംസ്ഥാനത്തെ ലോക്ക് ഡൗണും തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണുമാണ് യാത്ര വൈകിപ്പിച്ചതെന്നാണ് പൊലീസ് വാദം. എന്നാൽ മുഹമ്മദ് അടുത്ത് തന്നെ പനാജി സ്റ്റേഷനിൽ ഹാജരാകുമെന്ന് പ്രതിയുടെ അഭിഭാഷകൻ അറിയിച്ചതായി മ്യൂസിയം പൊലീസ് പറഞ്ഞു.

വിഷു ദിനത്തിലാണ് കവടിയാറിലെ ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടിൽ മോഷണം നടന്നത്. സി.സി.ടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ആന്ധ്ര പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയിരുന്നു. ഗോവയിലെ ഒരു കോടി രൂപയുടെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇർഫാൻ പനാജി പൊലീസിന്റെ പിടിയിലാത്. മേയ് ആറിന് ഇക്കാര്യം പനാജി പൊലീസ് കേരള പൊലീസിനെ അറിയിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോകാൻ സംസ്ഥാന പൊലീസ് വൈകുകയായിരുന്നു.