തിരുവനന്തപുരം: കനത്ത മഴയിൽ പമ്പ് ഹൗസുകൾ വെള്ളത്തിലായതോടെ ജില്ലയിലെ പലഭാഗങ്ങളിലും കുടിവെള്ള വിതരണം തടസപ്പെട്ടു. ചില സ്ഥലങ്ങളിൽ പൈപ്പ് ലൈനുകൾ തകർന്നു. വാട്ടർ അതോറിട്ടിയുടെ അരുവിക്കര ഡിവിഷനു കീഴിലുള്ള ചെറുകിട ജലവിതരണ പദ്ധതികളായ മാണിക്കൽ പദ്ധതി, വീരണകാവ് പദ്ധതി, നെയ്യാറ്റിൻകര ഡിവിഷനു കീഴിലെ ആര്യൻകോട്, ആറ്റിങ്ങൽ ഡിവിഷനു കീഴിലെ പുളിമാത്ത് പദ്ധതി, നെല്ലനാട് എന്നീ പമ്പ് ഹൗസുകളാണ് വെള്ളത്തിനടിയിലായത്. വെള്ളമിറങ്ങാൻ ഒരു ദിവസം വേണ്ടി വരുമെന്നതിനാൽ അതിനുശേഷമേ ജലവിതരണം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
അഞ്ചുതെങ്ങ് പ്രദേശത്ത് 110 എം.എം പി.വി.സി ജലവിതരണ പൈപ്പ് 600 മീറ്ററും ശംഖുംമുഖത്ത് 300 എം.എം ഡി.ഐ പൈപ്പ് 700 മീറ്ററും മഴയിൽ തകർന്നു. ഇവിടെ അടിയന്തര അറ്റകുറ്റപ്പണികൾക്കു ശേഷം ജലവിതരണം പുനഃസ്ഥാപിച്ചതായി വാട്ടർ അതോറിട്ടി തിരുവനന്തപുരം സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.