sahaaaayam

വിതുര: വിതുര പഞ്ചായത്തിലെ ചാത്തൻകോട്ട് ആദിവാസിമേഖലയിൽ പട്ടിണിയിലായ അമ്മയ്ക്കും മക്കൾക്കും വിതുര പൊലീസ് സഹായം എത്തിച്ചു. വീട്ടമ്മയും രണ്ട് മക്കളും പട്ടിണിയിലാണെന്ന വിവരമറിഞ്ഞതിനെ തുടർന്നാണ് വിതുര ജനമൈത്രി എസ്.ഐ അനീസിന്റെ നേതൃത്തിലുള്ള സംഘം കുടുംബത്തതിന്റെ ദുരിതമറിഞ്ഞ് സഹായിച്ചത്. രണ്ടാഴ്ച മുൻപ് വീട്ടമ്മയുടെ ഭർത്താവ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. കൂടാതെ വീട്ടമ്മയ്ക്കും രോഗം പിടിപെട്ടതോടെ കുടുംബം പ്രതിസന്ധിയിലായി. ചാത്തൻകോട് മേഖലയിൽ നിരവധി പേർ വീടുകളിൽ ചികിത്സയിലായതിനാൽ ഇവരെ സഹായിക്കാനും ആരുമില്ലാതെയായി. തുടർന്നാണ് എസ്.ഐ അനീസും പി.ആർ.ഒ വി.വി. വിനോദുമടങ്ങിയ സംഘം ഉച്ചഭക്ഷണവും ഒരാഴ്ചത്തേക്കുള്ള സാധനങ്ങളും, പച്ചക്കറികളും, കുട്ടികൾക്കുള്ള പലഹാരങ്ങളും ചാത്തൻകോട്ടെത്തി വീട്ടമ്മയ്ക്ക് നൽകിയത്. പൊലീസ് അറിയിച്ചതിനെത്തുടർന്ന് വിവിധ സന്നദ്ധസംഘടനകളും വീട്ടമ്മയുടെ സഹായത്തിനെത്തി. റേഷൻകടയിൽ നിന്ന് റേഷൻ എത്തിച്ചുകൊടുക്കുകയും ചെയ്തു.