തിരുവനന്തപുരം : നാലാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്രിന്റെ പണിപ്പുരയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നേരിയ മാറ്രമേ പുതുക്കിയ ബഡ്ജറ്രിലുണ്ടാകൂ എന്നാണ് സൂചന. ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബഡ്ജറ്ര് തയ്യാറാക്കാൻ വിഴിഞ്ഞം ഗസ്റ്ര് ഹൗസിലാണ് തങ്ങിയിരുന്നത്. കെ.എം.മാണിയാകട്ടെ കോവളത്തും. എന്നാൽ, ബാലഗോപാൽ നഗരത്തിൽ തന്നെയാണുള്ളത്. വിദഗ്ദ്ധരുമായുള്ള ചർച്ച നടക്കുകയാണ്.
കൊവിഡ് മരുന്നുകൾക്കും പ്രതിരോധ ഉപകരണങ്ങൾക്കും ജി.എസ്.ടി ഇളവ് നൽകുന്നത് സംബന്ധിച്ച മന്ത്രിതല സമിതിയിലെ അംഗമായതിനാൽ ജൂൺ എട്ടിനകം ആ റിപ്പോർട്ടും തയ്യാറാക്കണം.
ഭൂമിയുടെ ന്യായവിലയിൽ കഴിഞ്ഞ തവണയൊഴികെ ഏർപ്പെടുത്തിയിരുന്ന വർദ്ധന ഈ വർഷവും ഉണ്ടാവുമെന്നാണ് സൂചന. ഇത്തവണ കേന്ദ്രധനകാര്യ കമ്മിഷൻ ശുപാർശ വഴി കിട്ടുന്ന 16,000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റും വരുമാനത്തിൽ ഉൾപ്പെടുത്തും.
കൊവിഡ് പ്രതിരോധമാണ് പ്രധാന വെല്ലുവിളി. വാക്സിന് വേണ്ടിയുള്ള പണം അധികമായി കണ്ടെത്തേണ്ടിവരും. മരുന്നിനായി മെഡിക്കൽ കോർപറേഷനും കൂടുതൽ പണം വകയിരുത്തേണ്ടി വരും.