തരിശു കിടന്ന കരിങ്ങാലി പുഞ്ചയിലെ 64.74 ഏക്കർ നിലത്തും കൃഷിയിറക്കി
ആലപ്പുഴ : കൊവിഡും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലാക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ നൂറുമേനി കൊയ്തെടുത്ത് പാലമേലിലെ നെൽകർഷകർ. 500 ടൺ നെല്ലാണ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നിന്നായി കൊയ്തെടുത്തത്. 450 ടൺ നെല്ല് സപ്ലൈക്കോയ്ക്ക് നൽകി.
തരിശായി കിടന്ന സ്ഥലങ്ങൾ ഉൾപ്പെടെ പാലമേൽ ഗ്രാമപഞ്ചായത്തിലെ 151 എക്കർ പാടശേഖരങ്ങളിലാണ് കർഷകർ കൃഷി ഭവന്റെയും പഞ്ചായത്തിന്റേയും പിന്തുണയോടെ കൃഷിയിറക്കിയത്. നെൽകൃഷിക്ക് വെല്ലുവിളി സൃഷ്ടിച്ച് വർഷങ്ങളായി തരിശായി കിടന്ന കരിങ്ങാലി പുഞ്ചയിലെ 64.74 ഏക്കർ നിലത്തിലും ഇക്കുറി കൃഷിയിറക്കി.
പഞ്ചായത്തിലെ പള്ളിക്കൽ, പയ്യനല്ലൂർ, മുതുകാട്ടുകര, ഉളവുകാട്, കുടശനാട്, കരിങ്ങാലിച്ചാൽ പാടശേഖരങ്ങളിൽ പരമ്പരാഗത വിത്തിനങ്ങളായ ത്രിവേണി, ജ്യോതി, ഉമ, മനുരത്ന എന്നിവയാണ് കൃഷിചെയ്തത്. ഇവയ്ക്ക് പുറമെ വയനാടൻ പടശേഖരങ്ങളിൽ മാത്രം കൃഷി ഇറക്കാറുള്ള മല്ലികുറുമ്പ, ആസ്സാം ബ്ലാക്ക്, രാംലി, നസ്സർഭാത്ത്, കമുകിന് പൂത്താല എന്നീ വിത്തിനങ്ങളും കൃഷിയിറക്കി നേട്ടം കൈവരിച്ചു.
മഴ ഭീഷണിയായി
നെല്ല് വിളവെടുപ്പിന് പാകമായ സമയത്ത് പെയ്ത മഴ പാടശേഖരങ്ങളെ വെള്ളത്തിലാക്കിയെങ്കിലും പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് കുമാറിന്റെ ഇടപെടലിലൂടെ മോട്ടോർ എത്തിച്ച് വെള്ളം വറ്റിച്ച് കൃഷിയെ സംരക്ഷിക്കാൻ സാധിച്ചു. പാലമേൽ കൃഷിഭവനും കൃഷിവകുപ്പും പഞ്ചായത്തും നൽകുന്ന പിന്തുണയാണ് തരിശുനിലങ്ങളിൽ പോലും കൃഷി ഇറക്കാൻ കർഷകർക്ക് പ്രചോദനമായത്. കർഷകർക്കാവശ്യമായ നിർദേശങ്ങളുമായി കൃഷി ഓഫീസർ പി. രാജശ്രീ, കൃഷി അസി.ഡയറക്ടർ പി.രജനി എന്നിവരും ഒപ്പമുണ്ട്.
500 :വിവിധ പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുത്തത് 500 ടൺ നെല്ല്
450 : സപ്ളൈകോ സംഭരിച്ചത് 450 ടൺ നെല്ല്
151 : പഞ്ചായത്തിലെ 151 ഏക്കർ പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയത്
''പാടശേഖര സമിതിയുടെ ആത്മാർഥമായ സഹകരണവും പരിശ്രമവും പഞ്ചായത്തിന്റെ ഇടപെടലും മൂലം തരിശുനിലങ്ങളിൽപ്പോലും നൂറുമേനി വിളയിക്കാൻ കഴിഞ്ഞു. പ്രതിസന്ധിയുടെ കാലഘട്ടത്തിലെ വിളവെടുപ്പ് അടുത്ത കൃഷി ഇറക്കാൻ കർഷകർക്ക് കൂടുതൽ ഊർജ്ജം പകരും
പി.രാജശ്രീ, കൃഷി ഓഫീസർ