s

ആസ്‌ത‌്മ ക്ലിനിക്കുകളിൽ എത്തുന്നവരുടെ എണ്ണം പകുതിയായി

ആലപ്പുഴ : ജനങ്ങൾ മാസ്‌ക് ശീലമാക്കിയതോടെ ജലദോഷവും പനിയും തുമ്മലും ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് ആരോഗ്യ വിദഗ്ദ്ധർ. ജില്ലയിൽ ആസ്‌ത‌്മ ക്ലിനിക്കുകളിൽ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

ഇതുകൂടാതെ, ആന്റി ബയോട്ടിക്കുകളുടെ വില്പന 10 ശതമാനം കുറഞ്ഞു. കേരളത്തിൽ പ്രതിമാസം 12,000 കോടി രൂപയുടെ മരുന്ന് വിൽക്കുന്നതിൽ 35 ശതമാനവും ആന്റി ബയോട്ടിക്കുകളാണ്. അമോക്‌സിലിൻ,അസിത്രോമൈസിൻ,മോക്‌സ് എന്നീ മരുന്നുകളാണ് പ്രധാനം. മഴക്കാലം ഉൾപ്പെടുന്ന മേയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് മുൻ വർഷങ്ങളിൽ ആന്റി ബയോട്ടിക്കുകളുടെ വില്പന കൂടുതൽ നടന്നിരുന്നത്.

മാസ്‌കിനൊപ്പം സാമൂഹിക അകലവും കൈകഴുകലും ജീവിതശൈലിയുടെ ഭാഗമായതും രോഗവ്യാപനം കുറച്ചു. ഭാവിയിലും മാസ്‌ക് ഉപയോഗം ശീലമാക്കിയാൽ ഒട്ടേറെ രോഗങ്ങളെ അകറ്റാനും ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനും സാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

മരുന്നുപയോഗം കുറഞ്ഞു

അദ്ധ്യയനം ഓൺലൈനിലൂടെയായതോടെ കുട്ടികൾക്കിടയിൽ ആസ്‌ത‌്മ രോഗത്തിനുള്ള മരുന്നുപയോഗം കുറഞ്ഞു. പൊടിപടലങ്ങൾ മൂലമുണ്ടാകുന്ന അണുബാധ കുറഞ്ഞതാണ് കാരണം. മുതിർന്നവരിൽ പുകവലിയാണ് ശ്വാസകോശസംബന്ധ രോഗത്തിന് ഇടയാക്കുന്നത്.ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് പുകലിക്കാൻ അസൗകര്യമുള്ളതിനാൽ ഭൂരിഭാഗം പേരും ഈ ശീലം കുറച്ചതും രോഗികളുടെ എണ്ണം കുറയാനിടയാക്കി.

'' മാസ്‌കുകളുടെ ഉപയോഗം മലയാളികളിൽ ശ്വാസതടസ രോഗങ്ങൾ കുറച്ചു. സാംക്രമിക രോഗങ്ങൾ കുറഞ്ഞതോടെ ആന്റിബയോട്ടിക്കുകൾ അധികമാരും ഉപയോഗിക്കുന്നില്ല. ഭാവിയിൽ ഈ രീതി പിന്തുടർന്നാൽ പല രോഗങ്ങളെയും തടയാം

(ഡോ. ഷാജഹാൻ, നെഞ്ചുരോഗ വിദഗ്ദ്ധൻ )

'' ആന്റിബയോട്ടിക്കുകളുടെ വില്പന കുറഞ്ഞിട്ടുണ്ട്. ചെറുകിട മരുന്ന് വില്പന ശാലകളിൽ ആന്റിബയോട്ടികളുടെ കച്ചവടമാണ് കൂടുതൽ നടന്നു വന്നിരുന്നത്

(സുനിൽ ,മെഡിക്കൽ സ്റ്റോർ ഉടമ,തുമ്പോളി)