ആലപ്പുഴ: അരൂർ, ചേർത്തല മേഖലകളിലെ കൃഷിക്ക് പ്രയോജനകരമായ വിധത്തിൽ അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചേർത്തല വെട്ടക്കൽ എ-ബ്ലോക്ക് പാടശേഖരത്ത് നെല്ലും പച്ചക്കറി വിത്തും വിത ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ കൃഷിക്കാർക്ക് എല്ലാ സഹായവും നൽകും. സർക്കാരിന്റെ ഭാഗത്തുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാൽ ഉടൻ പരിഹാരം കാണും. എന്നാൽ നെൽകൃഷിയെ അവഗണിച്ച് മറ്റ് പരിപാടികളുമായി നീങ്ങിയാൽ അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹായത്തോടെ മൂന്ന് ഗ്രൂപ്പുകളായി സുഭിക്ഷ കേരളം പദ്ധതി പ്രകാരം 20 ഏക്കറിലും കേന്ദ്ര സർക്കാരിന്റെ സംയോജിത നെല്ല്-മത്സ്യകൃഷി പദ്ധതിപ്രകാരം 40 ഏക്കറിലും കൃഷിയിറക്കുന്നത്. വിത ഉദ്ഘാടനത്തിന് ശേഷം പച്ചക്കറി നടീൽ ഉദ്ഘാടനം തുറവൂർ കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം. സി സിദ്ധാർത്ഥൻ നിർവഹിച്ചു. എ ബ്ലോക്ക് കരിനില കർഷകസംഘം സെക്രട്ടറി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റർ പി എൻ പ്രസന്നൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപൻ, പഞ്ചായത്ത് അംഗം കെ.ഡി.ജയരാജ്, ഗ്രൂപ്പ് കൺവീനർമാരായ കെ.എസ്.മുരളീധരൻ, ജിജിമോൻ, സാജൻ കൃഷി അസിസ്റ്റൻറ് ഡയറക്ടർ റെയ്ച്ചൽ സോഫി , കൃഷി ഓഫീസർ സിജി. എൻ നാഥ്, ബേബി ഷീജ, സൂജ ഈപ്പൻ എന്നിവർ സംസാരിച്ചു.