ambala
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പൊട്ടി വെള്ളം റോഡിലേക്കൊഴുകുന്നു

അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴിയിൽ വീണ്ടും പൊട്ടി. ഇത് 58-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം ഇതോടെ അവതാളത്തിലാവും.

തകഴി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകിപ്പരന്നത്. വിവരം അറിഞ്ഞ് വാട്ടർ അതോറിട്ടി ജീവനക്കാർ പമ്പിംഗ് നിറുത്തി. കടപ്രയിലെ പമ്പയാറ്റിൽ നിന്നു കരുമാടിയിലെ ശുദ്ധീകരണ പ്ലാൻ്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. സ്ഥിരമായി പൊട്ടലുണ്ടാകുന്ന ഒന്നര കി.മീറ്റർ ഭാഗത്ത് പുതിയ പൈപ്പ് ഇടാൻ ഉത്തരവിറക്കുകയും കരാറുകാരൻ പൈപ്പുകൾ ഇറക്കുകയും ചെയ്തെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് തുടർ നടപടികൾ ഒന്നുമുണ്ടായില്ല. സ്ഥിരമായി പൈപ്പുപൊട്ടുകയും അറ്റകുറ്റപ്പണികൾക്കായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത വെട്ടിപ്പൊളിക്കേണ്ടിയും വരുന്നത് റോഡിന്റെ ബലക്ഷയത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പഴയ പൈപ്പുകൾ മാറ്റി പുതിയവ ഉടൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.