കായംകുളം: ലോക് ഡൗൺ അവസാനിക്കുന്നതിനാൽ കായംകുളത്ത് സർക്കാർ നിർദ്ദേശമനുസരിച്ചുള്ള ഭാഗീക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊവിഡ് മോണിട്ടറിംഗ് കമ്മി​റ്റി തീരുമാനിച്ചു.

നഗരസഭാ പരിധിയിലെ നിലവിലെ ടി.പി.ആർ നിരക്ക് 8.15 ആണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ 50% ജീവനക്കാരെ അനുവദിക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങളിൽ റിബൺ കെട്ടി, സാനിറ്റൈസർ, തെർമ്മൽ സ്കാനർ, രജിസ്റ്റർ എന്നിവ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഒരു സമയം 5 പേരില്‍ കൂടുതൽ കടയിൽ പാടില്ല.

കടയുടമയും ജീവനക്കാരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം 15 ദിവസം കഴിഞ്ഞാൽ വീണ്ടും ആന്റി​ജൻ ടെസ്റ്റിന് വിധേയരാകണം. വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ പരിശോധന ഉണ്ടാകും. നിലവിൽ കൊവിഡ് ടെസ്റ്റ് ചെയ്യാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സൗജന്യമായി താലൂക്കാശുപത്രിയി​ൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.