ന്യൂഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ സ്വപൻദാസ് ഗുപ്തയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌തു. നേരത്തെ നോമിനേറ്റഡ് രാജ്യസഭാംഗമായിരുന്ന സ്വപൻ ദാസ് രാജിവച്ചാണ് മത്സരിച്ചത്. എന്നാൽ താരകേശ്വറിൽ തൃണമൂൽ സ്ഥാനാർത്ഥി രമേന്ദു സിൻഹയോട് തോൽക്കുകയായിരുന്നു.
നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് ആറുമാസത്തിനുള്ളിൽ ഏതെങ്കിലും പാർട്ടിയിൽ ചേരാൻ അനുവാദമുണ്ട്. മാദ്ധ്യമ പ്രവർത്തകനെന്ന നിലയിൽ നോമിനേറ്റ് ചെയ്യപ്പെട്ട സ്വപൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി അംഗമായതാണെന്ന് തൃണമൂൽ എം.പി. മൊഹുവ മൊയ്‌ത്ര ആക്ഷേപമുന്നയിച്ചതിനെ തുടർന്നാണ് രാജ്യസഭാംഗത്വം രാജിവച്ചത്.
സ്വപൻ ദാസിനൊപ്പം പ്രമുഖ അഭിഭാഷകൻ മഹേഷ് ജെത്‌മലാനിയെയും രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തിട്ടുണ്ട്.