oxygen

ന്യൂഡൽഹി: ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ 'ഓക്‌സിജൻ മോക് ഡ്രില്ലി'നിടെ 22 പേർ മരിച്ചെന്ന ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ ആശുപത്രി പൂട്ടി സീലുവച്ചു.

ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയാണ് ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയത്. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് പകർച്ചവ്യാധി നിയമം അനുസരിച്ച് ആശുപത്രി ഉടമയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. ആശുപത്രിയിലുണ്ടായിരുന്ന 55 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ ശേഷമാണ് ആശുപത്രി അടച്ചത്.

അഞ്ച് മിനിറ്റ് സമയത്തേക്ക് ഓക്‌സിജൻ സപ്ലൈ നിറുത്തിവച്ച മോക്ക് ഡ്രില്ലിനേക്കുറിച്ച് ഡോ. അരിഞ്ജയ് ജെയിൻ സംസാരിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. 22 രോഗികൾ ഹൈപോക്‌സിയ ലക്ഷണങ്ങൾ കാണിച്ചതും അവരുടെ കൈ കാലുകൾ നീലനിറമായതിനേക്കുറിച്ചും ഇയാൾ വീഡിയോയിൽ വിശദമാക്കിയിരുന്നു. ഏപ്രിൽ 28നാണ് ഈ വീഡിയോ റെക്കാഡ് ചെയ്തത്. ഇത് ആദ്യമായല്ല ഈ ആശുപത്രി വിവാദത്തിലാവുന്നത്. 2020 ഏപ്രിലിൽ അനുമതിയില്ലാതെ കൊവിഡ് രോഗികളെ ചികിത്സിച്ചതിന് ഈ ആശുപത്രി അടച്ചിരുന്നു.

എന്നാൽ രോഗികൾ മരിച്ചത് മോക് ഡ്രില്ലിന് ഇടയിലാണെന്ന ഡോക്ടറുടെ വാദത്തെ തള്ളി ആഗ്ര ജില്ലാ അധികൃതർ രംഗത്തെത്തി. ഏപ്രിൽ 26,27 തീയതികളിൽ ഈ ആശുപത്രിയിൽ ഏഴുപേർ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും അത് ഓക്‌സിജൻ ക്ഷാമം കാരണമല്ലെന്നും ജില്ല മജിസ്‌ട്രേറ്റ് പ്രഭു എൻ. സിംഗ് പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി ഉടമയും രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഓക്‌സിജൻ ക്ഷാമമുണ്ടായാൽ നടത്തേണ്ട മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയതെന്നും ഓക്‌സിജൻ വിതരണം തടസപ്പെടുത്തിയിട്ടില്ലെന്നുമാണ് ഇയാൾ വിശദീകരിക്കുന്നത്.