sachin-pilot

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഹൈക്കമാൻഡിനെ അറിയിക്കാൻ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. എം.എൽ.എമാർക്കൊപ്പം മുങ്ങി രാജസ്ഥാൻ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ഗുഡ്ഗാവിലെ റിസോർട്ട് നാടകം അരങ്ങേറിയിട്ട് ഒരുവർഷം തികയാനിരിക്കെയാണ് സച്ചിൻ വീണ്ടും പരാതിയുമായി എത്തിയതെന്ന പ്രത്യേകതയുണ്ട്.

തന്റെ അനുയായികളായ എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്ത മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നടപടിയിൽ പ്രതിഷേധിച്ച് സച്ചിൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. സംസ്ഥാന മന്ത്രിസഭയിലെ 9 ഒഴിവുകളിൽ തന്റെ അനുയായികളെ നിയമിക്കണമെന്നതാണ് സച്ചിന്റെ ആവശ്യം. എന്നാൽ സ്വതന്ത്ര എം.എൽ.എമാർക്ക് അവസരം നൽകേണ്ടതുണ്ടെന്ന് അശോക് ഗെലോട്ട് പറയുന്നു.

യു.പി നേതാവ് ജിതിൻ പ്രസാദയ്ക്ക് പിന്നാലെ സച്ചിനും പുറത്തേക്കുള്ള വഴിയിലാണെന്ന് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ റീത്താ ബഹുഗുണ പറഞ്ഞിരുന്നു. ബി.ജെ.പിയിൽ ചേരുന്ന കാര്യം സച്ചിൻ തന്നോട് സംസാരിച്ചെന്നും അവർ പറഞ്ഞു. റീത്താ ബഹുഗുണ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറോടാകും സംസാരിച്ചതെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം.

കഴിഞ്ഞ ജൂലായിലാണ് സച്ചിൻ എം.എൽ.എമാർക്കൊപ്പം ഗുഡ്ഗാവിലെ റിസോർട്ടിൽ തമ്പടിച്ച് ഗെലോട്ട് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയത്. അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം സച്ചിന്റെ സുഹൃത്തുക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഇടപെട്ടാണ് പ്രശ്നം ഒതുക്കി തീർത്തത്. അന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഇതുവരെ നടപ്പായില്ലെന്നാണ് ഇപ്പോഴത്തെ പരാതി.