f

മൂവാറ്റുപുഴ: കൊവിഡ് പ്രതിസന്ധിയുടെ രണ്ടാം ഘട്ടത്തിൽ ഗ്രാമങ്ങളിലെ ചന്തകളിലും സൂപ്പർമാർക്കറ്റുകളിലും കോൾഡ് സ്റ്റോറേജുകളിലും സുലഭമായി കിട്ടിയിരുന്ന നാടൻ പോത്തിറച്ചി അപ്രത്യക്ഷമാകുന്നു. ഹരിയാനയുൾപ്പെടുന്ന അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലകളിലേക്ക് മുറാ " ഇനത്തിൽപ്പെട്ട പോത്തുകളാണ് വിപണിയിൽ ഇപ്പോൾ കൂടുതൽ വില്പനക്കുള്ളത്. പോത്തിറച്ചി വിപണി ചുരുങ്ങിയ കാലം കൊണ്ടാണ് "മുറാ" കൈയ്യടക്കിയത്. കുട്ടി മുറാ പോത്തുകളെ തീറ്റ കൊടുത്ത് ഏകദേശം രണ്ട് മാസത്തിനുള്ളിൽ ഇറച്ചിക്ക് വേണ്ടി ചില്ലറ വിൽപനക്കാരെ ഏൽപ്പിക്കുന്നതാണ് കച്ചവട രീതി. എട്ടു മാസം പ്രായമുള്ളതു മുതൽ ഒരു വയസ്സ് വരെയുള്ള മുറാകളെ തീറ്റ കൊടുത്ത് പരിപാലിച്ച് ഇറച്ചിക്ക്‌ കൊടുക്കും. ഇവക്ക് ഏകദേശം 120കിലോ മുതൽ 180കിലോ തൂക്കം വരും. ഈയിനത്തിലെ പോത്തുകൾക്ക് നല്ല പ്രതിരോധശേഷിയുണ്ട്. കിഴക്കൻ മേഖലയുടെ പ്രധാന ഭാഗങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, വാഴക്കുളം എന്നിവിടങ്ങളിലാണ് കച്ചവടം കൂടുതലുള്ളത്.നാടൻ പോത്തിറച്ചിയുടെ അതേ വിലയാണ് ഇതിനും. കിലോക്ക് 320 രൂപ മുതൽ 400 രൂപയാണ് വിപണിയിലെ വില. മുറപോത്തുകളും, നാടൻ പോത്തുകളും താരതമ്യേന സമാന രൂപ സാദൃശ്യം ഉളളതാണ്. അത് കൊണ്ട് ഇവയുടെ വ്യത്യാസം കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യമൊക്കെ തന്നെയാണ് നിസ്സാരകാലയളവിൽ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മുറപോത്തുകൾ നമ്മുടെ വിപണിയും കീഴടക്കാൻ കാരണം.