online-class

യോഗനാദം ജൂൺ1 ലക്കം എഡിറ്റോറിയൽ

കൊവിഡ് ഭീതിയിൽ വീണ്ടുമൊരു അക്കാദമിക് വർഷം കൂടി എത്തി. ഓൺലൈൻ പഠനത്തിന്റെ തിരക്കിലാണ് കുഞ്ഞുങ്ങളും അദ്ധ്യാപകരും രക്ഷിതാക്കളും. കഴിഞ്ഞ വർഷത്തെ പുതുമോടി ഇക്കുറി ഓൺലൈൻ പഠനത്തിനില്ലെങ്കിലും ഉള്ളതുപോലെ പ്രവേശനോത്സവവും വിദ്യാരംഭവുമൊക്കെ ആഘോഷമാക്കി എല്ലാവരും.

സാമ്പ്രദായികമായ അദ്ധ്യാപന രീതികളെയെല്ലാം അടിമുടി മാറ്റിക്കളഞ്ഞു കൊവിഡ്. വിദ്യാലയങ്ങളിൽ കണ്ടുപരിചയിച്ച കാഴ്ചകളെല്ലാം അന്യമായി. മഹാമാരിക്കാലത്ത് അനിവാര്യമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലയെയും കൊവിഡ് കശക്കിയെറിഞ്ഞു. ലോകം ഒരിക്കലും ഇനി പഴയരീതിയിലാവില്ല ചലിക്കുക. മാറിയ ലോകത്ത് പുതിയ രീതികളും പുതിയ വിദ്യകളും അവലംബിച്ചേ മതിയാകൂ. ജീവിതത്തിലെ ആദ്യദൗത്യവുമായി നമ്മുടെ കുഞ്ഞുങ്ങൾ തന്നെ അതിന് തുടക്കമിടുന്നത് ശുഭലക്ഷണമാകട്ടെ. അവർക്കാണല്ലോ മാറ്റങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളാനാവുക.

സാങ്കേതികവിദ്യകൾ വികസിച്ച ഈ കാലമായതുകൊണ്ടും നാം കേരളത്തിലായതുകൊണ്ടും ഭൂരിഭാഗം കുട്ടികൾക്കും ഓൺലൈൻ പഠനത്തിലേക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ മാറുവാൻ സാധിച്ചു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും സ്ഥിതിഗതികൾ വിഭിന്നമാണ്. വിദ്യാഭ്യാസ- ആരോഗ്യമേഖലകളിൽ നാം നേടിയ മേൽക്കൈ തന്നെയാണ് നമ്മുടെ നേട്ടത്തിന് കാരണം.

എങ്കിലും ഇത്തരം സൗഭാഗ്യങ്ങളൊന്നും ലഭിക്കാത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ നമ്മുടെ സംസ്ഥാനത്തുമുണ്ട്. കമ്പ്യൂട്ടറും ലാപ്ടോപ്പും ടാബും മൊബൈൽ ഫോണും പോയിട്ട് ഒരു നേരത്തേ അന്നത്തിന് വകയില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുള്ള നാടാണ് നമ്മുടേത്. ഇതൊക്കെ സംഘടിപ്പിച്ചാൽ തന്നെ വൈദ്യുതിയും ഇന്റർനെറ്റ് കണക്ടിവിറ്റിയും അതിന്റെ വേഗതയുമൊക്കെ വേണ്ടത്ര ലഭിക്കാത്ത ഇടങ്ങളും ധാരാളമുണ്ട്. അട്ടപ്പാടിയിലെയും ഇടമലക്കുടിയിലെയും വയനാട്ടിലെയും ആദിവാസിക്കുടികളിലെ കുഞ്ഞുങ്ങളെയും ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ പ്രത്യേകം പരിഗണിക്കണം. ലക്ഷദ്വീപിലെ പട്ടികവർഗക്കാർക്ക് ആശുപത്രിയിൽ പോകാൻ രണ്ട് ഹെലികോപ്റ്ററുകൾ ഉള്ളപ്പോൾ ആദിവാസി കുടികളിലെ രോഗാതുരരായ പട്ടികവർഗക്കാരെ തുണിയിൽ പൊതിഞ്ഞ് മുളങ്കമ്പുകളിൽ കെട്ടി 20-30 കിലോമീറ്ററുകൾ തോളിൽ ചുമന്നെത്തിച്ചാണ് ചികിത്സ നൽകുന്നത്. ഇതേ അന്തരം ഓൺലൈൻ വിദ്യാഭ്യാസത്തിനും ഉണ്ടാകുമെന്ന് ഉറപ്പാണ്. ആദിവാസി മേഖലകളിലും സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ, ലക്ഷംവീട് കോളനികളിലും പതിനായിരക്കണക്കിന് കുട്ടികൾ ആവശ്യത്തിന് സംവിധാനങ്ങളും സൗകര്യങ്ങളും ലഭിക്കാതെ ജീവിക്കുന്നുണ്ട്. മറ്റുള്ളിടങ്ങളിലെ ദരിദ്ര കുടുംബങ്ങളിലും സമാനമായ ബുദ്ധിമുട്ടുകളുള്ളവരുണ്ട്. ടി.വിയും ടാബും ഫോണുമൊന്നുമില്ലെന്ന പേരിൽ ഇവർക്ക് വിദ്യാഭ്യാസം ലഭിക്കാതെ പോകരുത്. അത് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്. എല്ലാവർക്കും ഇവയെത്തിച്ചു നൽകാൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും കഴിഞ്ഞെന്നു വരില്ല. ഇങ്ങിനെ സൗകര്യം ലഭിക്കുന്നവർ ഭാഗ്യവാന്മാർ എന്നേ പറയാനാകൂ. ജനപങ്കാളിത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ സാക്ഷരതാ യജ്ഞം നടത്തി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. ആ കേരളത്തിന് ഇവിടത്തെ പാവപ്പെട്ട കുഞ്ഞുങ്ങൾക്കെല്ലാം ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ നിഷ്പ്രയാസം കഴിയും. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് വഹിക്കാനാകും. എത്രയും വേഗം സമഗ്രമായ വിവരശേഖരണം നടത്തി അവഗണിക്കപ്പെട്ട കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഇക്കാര്യങ്ങളിൽ വേണ്ട പിന്തുണനൽകാൻ സന്മനസുള്ളവർ അനവധിയുണ്ട് നമ്മുടെ നാട്ടിൽ. കഴിഞ്ഞ വർഷവും നാം അതിന് സാക്ഷ്യം വഹിച്ചതാണ്. ഫോൺ ചലഞ്ചും ടാബ് ചലഞ്ചുമൊക്കെയായി ജനപ്രതിനിധികളും മുന്നിലുണ്ടായിരുന്നു. ഈ ദുരിതകാലത്ത് ഇതിനായി സർക്കാർ ഫണ്ടുപോലും വേണ്ടി വരില്ല. കൊവിഡിനെ ജനപിന്തുണയോടെ നേരിടാൻ സാധിക്കുമ്പോൾ ഇക്കാര്യവും സുഗമമായി നടപ്പാക്കാനാകും.

മറ്റൊരു പ്രധാനകാര്യം ഇന്റർനെറ്റ് കണക്ടിവിറ്റിയാണ്. മലയോര പ്രദേശങ്ങളിലും മറ്റും ഇന്റർനെറ്റ് ലഭ്യതയും വേഗതയും തീരെക്കുറവാണ്. കുഞ്ഞുങ്ങൾ മാത്രമല്ല, ഈ മേഖലയിലെ മുതിർന്ന വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിന് കഷ്ടപ്പെടുകയാണ്. ചുരുങ്ങിയ ചെലവിൽ ഇന്റർനെറ്റ് സർവീസ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെഫോൺ പദ്ധതി സംസ്ഥാനത്ത് പിന്നാക്ക, മലയോ‌ര പ്രദേശങ്ങളിൽ ആദ്യം നടപ്പിലാക്കാൻ തീരുമാനിക്കണം. ഈ പദ്ധതിയിൽ ഏറ്റവും അടിയന്തരപ്രാധാന്യം ഇക്കാര്യത്തിനാണ് നൽകേണ്ടത്.

വികസിത രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്രയോ നാൾ മുമ്പു തന്നെ ഓൺലൈൻ വിദ്യാഭ്യാസരീതികൾ വ്യാപകമായിട്ടുണ്ട്. പക്ഷേ പ്രൈമറി തലങ്ങളിൽ അദ്ധ്യാപകരുടെ സാമീപ്യമുള്ളതു തന്നെയാണ് അഭികാമ്യം. എങ്കിലും ഈ ഡിജിറ്റൽ യുഗത്തിൽ മുലപ്പാൽ മണം മായും മുമ്പ് നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന ഈ പരിശീലനം അവരുടെ വളർച്ചയിൽ മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. വിവേചനങ്ങളില്ലാതെ ഒന്നൊഴിയാതെ നമ്മുടെ കുഞ്ഞുങ്ങൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം ഓൺലൈനായി നൽകാൻ നമുക്കെല്ലാം ഒത്തുചേർന്ന് ശ്രമിക്കാം. ഈ കെട്ടകാലവും കടന്നുപോകും. വരാനിരിക്കുന്ന കാലവും ലോകവും നമ്മുടെ കുഞ്ഞുങ്ങളുടേതാണ്. അവർക്ക് പഠിക്കാൻ, അന്തസായിവളരാൻ, ലോകം കീഴടക്കാൻ നമുക്ക് വഴിയൊരുക്കാം.