vds

കൊച്ചി: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വി.ഡി. സതീശൻ എം.എൽ.എ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അണികൾക്കൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുത്തെന്നും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടി. മൂവാറ്റുപുഴ സ്വദേശി എൻ. അരുൺ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിശദീകരണം തേടിയത്.

മേയ് 27 ന് വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തതിനെത്തുടർന്ന് ചെല്ലാനത്ത് നൂറുകണക്കിന് അനുയായികൾ പങ്കെടുത്ത സ്വീകരണ പരിപാടി സംഘടിപ്പിച്ചെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.