കൊച്ചി: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിനു ചുറ്റും വിദ്യാലയങ്ങൾ ഉണ്ടാവണമെന്ന ഗുരുവിന്റെ അഭിലാഷ പൂർത്തീകരണത്തിനായി കാൽനൂറ്റാണ്ട് പ്രവർത്തിച്ചയാളാണ് ഇന്നലെ കൊവിഡ് ജീവനെടുത്ത പതിയക്കാട്ടിൽ സദാനന്ദൻ എന്ന കെ.എസ്. സദാനന്ദൻ. ഏറെക്കാലം ഡൽഹിയിലും മുംബയിലും കഴിഞ്ഞ ശേഷം തിരിച്ചത്തിയ ഇദ്ദേഹം 1976ലാണ് എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കമ്മിറ്റിയംഗമാകുന്നത്. 79 മുതൽ 84 വരെ വൈസ് പ്രസിഡന്റും തുടർന്ന് 2006 വരെ പ്രസിഡന്റും എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരുമായിരുന്നു.
തീരുമാനങ്ങളെടുക്കുന്നതിലെ വേഗവും ദീർഘവീക്ഷണവും സംഘാടന ശേഷിയും ശാഖയെ പുരോഗതിയിലേക്ക് നയിച്ചു. സദാനന്ദൻ നേതൃത്വം നൽകിയ ഭരണസമിതിയാണ് പൂത്തോട്ടയെ വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള ഉൗർജിത ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഇന്നിപ്പോൾ എൽ.കെ.ജി മുതൽ ലോ കോളേജിലും എം.എഡ് കോളേജിലുമുൾപ്പെടെ എട്ട് വിദ്യാലയങ്ങളിലായി അയ്യായിരത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട് ഇവിടെ. ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ക്ഷേത്രപ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ, സഹോദരൻ മെമ്മോറിയൽ കോളേജ് ഒഫ് എഡ്യൂക്കേഷൻ, ശ്രീനാരായണ സി.ബി.എസ്.ഇ പബ്ലിക് സ്കൂൾ, ശ്രീനാരായണ ഐ.ടി.സി, സ്വാമി ശാശ്വതികാനന്ദ സ്മാരക കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ രൂപം കൊണ്ടത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ആർ.ശങ്കർ മെമ്മോറിയൽ നിർമ്മാല്യം ഓഡിറ്റോറിയം പൂർത്തീകരിച്ചതും ഈ കാലഘട്ടത്തിലാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ശ്രീനാരായണ സേവാ സംഘം ട്രസ്റ്റിയും ആയിരുന്ന സദാനന്ദൻ പൂത്തോട്ടയിലെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്നു.
കെ.എസ്.സദാനന്ദന്റെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം പൂത്തോട്ട 1103ാം നമ്പർ ശാഖ അനുശോചിച്ചു. പൂത്തോട്ടയുടെ വിദ്യാഭ്യാസ, സാമൂഹ്യ പുരോഗതിക്ക് അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ.എസ്.സദാനന്ദനെന്ന് ശാഖ പ്രസിഡന്റും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരുമായ ഇ.എൻ.മണിയപ്പൻ അനുസ്മരിച്ചു.
സ്വാമി ശാശ്വതികാനന്ദ കോളേജ്
ശിവഗിരി മഠം മുൻപ്രസിഡന്റ് സ്വാമി ശാശ്വതികാനന്ദയുടെ പേരിലുള്ള ആദ്യ സ്മാരകമാണ് പൂത്തോട്ടയിലെ സ്വാമി ശാശ്വതികാനന്ദ കോളേജ്. 2002 ജൂലായ് ഒന്നിന് പെരിയാറിൽ സ്വാമി ജലസമാധിയടഞ്ഞതിന് പിറ്റേന്നാണ് പൂത്തോട്ടയിൽ പുതുതായി ആരംഭിക്കുന്ന കോളേജിന് ശാഖാ കമ്മിറ്റി സ്വാമിയുടെ പേര് നൽകാൻ തീരുമാനിച്ചത്. അന്ന് ശാഖാ പ്രസിഡന്റായിരുന്ന കെ.എസ്.സദാനന്ദൻ തന്നെയായിരുന്നു ഈ തീരുമാനത്തിന് പിന്നിലും.