കൊച്ചി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (സി.എം.എഫ്.ആർ.ഐ) വെബിനാർ സംഘടിപ്പിച്ചു. വരും വർഷങ്ങളിൽ കേരളാ തീരത്ത് കടൽക്ഷോഭം വർദ്ധിക്കുമെന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് വർദ്ധിക്കുന്നത് അടിക്കടി ചുഴലിക്കാറ്റുകൾ രൂപപ്പെടാനും തീരദേശമേഖലകളിൽ കടൽ പ്രക്ഷബ്ധുമാകാനും കാരണമാകുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. കടലിൽ ചൂട് വർധിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമാണ്. കടലിനോട് ചേർന്ന് കിടക്കുന്ന ജൈവ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിർത്താൻ സാധിക്കും.കൂടാതെ സ്റ്റോം സർജ് എന്ന പ്രതിഭാസം തീരക്കടലുകളിൽ ഉയർന്ന തിരമാലകൾക്ക് കാരണമാകും. കടൽ കയറുന്നതിനും തീരമേഖലകളിൽ പ്രളയം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകും.

വെബിനാറിൽ മഹാരാഷ്ട്ര വനവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.എൻ.വാസുദേവൻ മുഖ്യാതിഥിയായിരുന്നു. കിഴക്കൻ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി.പി.പ്രമോദ്, ചെന്നൈയിലെ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കോസ്റ്റൽ റിസർച്ച് പ്രോഗ്രാം ഡയറക്ടർ ഡോ.ആർ.രാമസുബ്രമണ്യൻ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ, ഡോ.പി.കലാധരൻ, സാർക് സീനിയർ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ.ഗ്രിൻസൻ ജോർജ്ജ്, ഡോ.പി.വിനോദ്, ഡോ.രതീഷ്‌കുമാർ തുടങ്ങിയവ‌ർ സംസാരിച്ചു.