വൈപ്പിൻ: കൊവിഡ് രണ്ടാംതരംഗ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് വൈപ്പിൻ ദ്വീപിലെ യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടികൾ പ്രാബല്യത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ ഉറപ്പുനൽകി. ഗോശ്രീ ദ്വീപുകളിലെ യാത്രാക്ലേശം കെ.എൻ. ഉണ്ണിക്കൃഷ്ണൻ സഭയിലുന്നയിച്ചതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിശ്ചിത എണ്ണം സ്വകാര്യബസുകൾക്ക് എറണാകുളം നഗരത്തിൽ പ്രവേശനം അനുവദിച്ചും കെ.എസ്.ആർ.ടി.സി. സർവീസുകളുടെ എണ്ണം കൂട്ടിയും ദ്വീപ് ജനത 17 വർഷമായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിവരുത്തണമെന്നാണ് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടത്.
നവോത്ഥാനനായകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ തിരുകൊച്ചി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ മുതൽ വച്ചുപുലർത്തിയ സ്വപ്‌നമാണ് ദ്വീപ് ജനതയുടെ സുഗമമായ സഞ്ചാരസൗകര്യങ്ങളെന്നതും എം.എൽ.എ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. നിലവിൽ ഇരുന്നൂറോളം ബസുകൾ വൈപ്പിനിൽനിന്ന് എറണാകുളം ഹൈക്കോടതി ജംഗ്ഷൻ വരെമാത്രം സർവീസ് നടത്തി മടങ്ങേണ്ട സാഹചര്യമാണ്.
കളക്ടറേറ്റ്, കൊച്ചി താലൂക്ക് ഓഫീസ്, ജില്ലാ ആശുപത്രി, ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികൾ, പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, വിവിധ തൊഴിലിടങ്ങൾ എന്നിങ്ങനെ നഗരത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവരുണ്ട്. വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ, അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രം, എൽ.എൻ.ജി പദ്ധതി, കെ.ടി.ഡി.സിയുടെ ബോൾഗാട്ടി പാലസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും മറ്റിടങ്ങളിൽ നിന്ന് ഗോശ്രീ ദ്വീപുകളിലേക്ക് വരേണ്ട സാഹചര്യവുമുണ്ട്. ഇവർക്കെല്ലാം രണ്ടും മൂന്നും ബസുകൾ മാറിമാറി കയറിയിറങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.