കൊച്ചി: 500 ഗ്രാം തൂക്കവുമായി പിറന്ന ശിശു കളമശേരി ഗവ. മെഡിക്കൽ കോളേജിൽ മൂന്നു മാസത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക്. കൂനമ്മാവ് സ്വദേശികളായ രേഷ്മ ജോൺസൻ - ഡാൽ സേവിയർ ദമ്പതികൾക്കാണ് ഇരുപത്തിയേഴാം ആഴ്ചയിൽ ഭാരക്കുറവുള്ള കുട്ടി പിറന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിൽ എത്തിച്ച കുഞ്ഞ് ആശുപത്രി വിട്ടത് 1.5 കിലോ തൂക്കവുമായാണ്.
മെഡിക്കൽ കോളേജിനെ സമ്പൂർണ കൊവിഡ് ആശുപത്രിയാക്കിയപ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ വേറെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല. തുടർന്ന് ശിശു രോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ്, എൻ.ഐ.സി.യു ഇൻ ചാർജ് ഡോ.സിന്ധു സ്റ്റീഫൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ശ്വാസം മുട്ടലിനെ തുടർന്ന് മൂന്നാഴ്ച കൃത്രിമ ശ്വസന സഹായിയും രണ്ടാഴ്ച ഓക്‌സിജനും നൽകേണ്ടി വന്നു. ചികിത്സ സൗജന്യമായിരുന്നു. വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്‌ഫൂഷനും വേണ്ടിവന്നു. കുടലിനും വൃക്കയ്ക്കും അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ച പേരെന്ററൽ പോഷകാഹാരമാണ് നൽകിയതെന്ന് ഡോ.സിന്ധു സ്റ്റീഫൻ പറഞ്ഞു.