ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായ വോട്ട് ചോർച്ച പരിശോധിക്കാൻ പോലും നേതാക്കൾക്ക് സമയമില്ലാത്തതിനെതിരെ പഞ്ചായത്ത് ബൂത്ത് തല പ്രവർത്തകരിൽ അമർഷം പുകയുന്നു. ഇതേക്കുറിച്ച് ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷൺമുഖൻ പാർട്ടിയുടെ ഒൗദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പും ശബ്ദസന്ദേശവും വൈറലായി.
കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യമാദ്ധ്യമങ്ങൾ തുറക്കാൻ പോലും കഴിയാത്ത വിധം അന്തരീക്ഷം കലുഷിതമാണെന്നും ഈ ഘട്ടത്തിൽ പോലും അണികൾക്കും പ്രവർത്തകർക്കും ആത്മവിശ്വാസം നൽകാൻ നേതാക്കൾ തയ്യാറാകുന്നില്ലെന്നും ഷൺമുഖൻ പറയുന്നു. ആലുവ മണ്ഡലത്തിൽ 25,000 വോട്ട് പോലും കിട്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് വസ്തുനിഷ്ടമായി പരിശോധിക്കാൻ പോലും നേതാക്കൾക്ക് നേരമില്ല. ഇതേപഞ്ചായത്തുകാരനായ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി പോലും ഗൂഗിൾ മീറ്റ് മുഖേന ചേർന്ന യോഗത്തിൽ മുഖം കാണിച്ച് മുങ്ങി. എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്ന പ്രവർത്തകരുടെ അഭിപ്രായം കേൾക്കാൻ പോലും പഞ്ചായത്തിൽ നിന്നുള്ള ജില്ലാ സംസ്ഥാന നേതാക്കൾ ശ്രമിച്ചില്ല.
ഇക്കാര്യത്തിലെല്ലാം അണികൾ നിരാശരാണ്. ഈ രീതിയിൽ പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. ആലുവ മണ്ഡലം വിശദീകരണ യോഗത്തിൽ 26 പേർ പങ്കെടുത്തപ്പോൾ നെടുമ്പാശേരി പഞ്ചായത്ത് തല യോഗത്തിൽ 40 പേർ പങ്കെടുത്തു. നേതാക്കന്മാർക്ക് സമയം ഇല്ലായിരുന്നെങ്കിൽ യോഗം മാറ്റിവെയ്ക്കാമായിരുന്നു. അതിന് തയ്യാറാകാതെ പങ്കെടുക്കാതിരിക്കുകയും മുങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് വേണം. ബൂത്തും പഞ്ചായത്ത് കമ്മിറ്റികളും അറിയാത്ത പ്രവർത്തനം അംഗീകരിക്കില്ല. ഫണ്ട് കളക്ഷൻ സംബന്ധിച്ച് സുതാര്യതയും മാർഗനിർദ്ദേശവും വേണം. സംഘടനാകാര്യങ്ങൾക്ക് ബൂത്തും പഞ്ചായത്ത് കമ്മിറ്റിയും വേണ്ട ഫണ്ട് പിരിവിന് വേണം. ഇതംഗീകരിക്കാനാകില്ല. ഇതിനെതിരെ ഭാവിയിൽ നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ശക്തമായ നിലപാടെടുക്കുമെന്നും ഇത് നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്ന ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജി. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി കെ. സുമേഷ്, മണ്ഡലം സെക്രട്ടറി പ്രദിപ് പെരുമ്പടന്ന എന്നിവർ രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ ആദ്യാവസാനം വരെ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നുമുണ്ട്.