മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞിട്ട് ആറ് വർഷം തികയുമ്പോഴും സംരക്ഷണത്തിനായി ഒന്നും ചെയ്യാതെ അധികൃതർ. 2015 ജൂലായിലാണ് എം.സി റോഡിലേക്ക് വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞുവീണത്. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. നഗരത്തെയാകെ മുൾമുനയിലാക്കി രാത്രിയിലാണ് കോർമല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിഞ്ഞു കൊണ്ടിരിക്കുന്ന കോർമലയിൽ മഴ ശക്തിയായാൽ മണ്ണിടിച്ചിൽ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷാ നടപടികളൊന്നും എടുത്തിട്ടില്ല.
മണ്ണിടിച്ചിലിനെ തുടർന്നു റവന്യൂ, ജല അതോറിറ്റി, ജിയോളജി വകുപ്പ് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. അന്നത്തെ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ട റിപ്പോർട്ടും പദ്ധതിയും അധികൃതർക്കും സമർപ്പിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. കോർമലയ്ക്കു സംരക്ഷണ ഭിത്തി ഉടൻ നിർമിക്കുമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്കു സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. കാടുകയറി കിടക്കുന്ന മലയുടെ മുകളിൽ അപകടഭീഷണിയുയർത്തി കൂറ്റൻ ജലസംഭരണിയും നിൽകുന്നുണ്ട്. മഴ കനത്താൽ ഇനിയും കോർമല ഇടിയുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഭീഷണി ഉയർത്തി ജലസംഭരണി
പ്രദേശത്താകെ ഭീഷണി നിലനിർത്തി കൂറ്റൻ ജലസംഭരണിയും മലയുടെ മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. അപകടഭീഷണി മുന്നിൽക്കണ്ട് ടാങ്കിന്റെ സംഭരണശേഷി കുറച്ചിരുന്നു. വെള്ളം കൂടുതൽ സമയം ടാങ്കിൽ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോൾ വിതരണം ചെയ്യുകയാണ് നിലവിൽ ചെയ്യുന്നത്.