കോലഞ്ചേരി: മരത്തിൽ കരവിരുതുകൊണ്ട് കവിത വിരിയിക്കുന്നവരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മേലെ വീതുളി വീശിയെറിഞ്ഞു കൊവിഡ്. ഓടുമേഞ്ഞ വീടുകളിൽനിന്ന് കോൺക്രീറ്റ് വീടുകളിലേക്ക് മാ​റ്റം വന്ന കാലത്ത് ജില്ലയിലെ ഒട്ടേറെ ആശാരിമാർ ഗൾഫിലേക്ക് ജോലി തേടിപ്പോയിരുന്നു. നാട്ടിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീട് മരപ്പണികൾക്ക് ആരാധകർ വർദ്ധിച്ചുവന്നതോടെ പണിക്കാർക്ക് വീണ്ടും നല്ലകാലം വന്നു. നാട്ടിൽ തിരിച്ചെത്തി പലരും ലക്ഷങ്ങൾ വായ്പയെടുത്ത് സ്വന്തം വർക്ക് ഷോപ്പുകളും, ആധുനിക പണി ഉപകരണങ്ങളും വാങ്ങി പണി തുടങ്ങി.

 ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ല

എന്നാൽ കൊവിഡിന്റെ ആദ്യ വരവിൽ തകർന്ന മേഖല രണ്ടാം വരവിൽ ഉയർത്തെണീക്കാനാകാത്ത വിധം നിലത്തടിഞ്ഞു. പരമ്പരാഗതമായി മരപ്പണി ചെയ്തുവന്നവർക്ക് ജോലിയില്ലാതായി. ലോക്ക് ഡൗൺ മാറിയാലും ഇനി എന്ന് കരകയറുമെന്നറിയാതെ ഉഴലുകയാണവർ. വീടു പണിയുന്നവർ പരമാവധി മരപ്പണി കുറയ്ക്കുകയാണ്. പതി​റ്റാണ്ടുകളായി ഇതേ ജോലി ചെയ്ത് ജീവിച്ചുവന്ന തലമുതിർന്നവർക്കും സഹജോലിക്കാർക്കും വരുമാനം നിലച്ചു. ചെറുകിട വരുമാനക്കാർ പട്ടിണിയിലായി. ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നിൽ പകച്ച് ഊണും ഉറക്കവുമില്ലാതെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. പരമ്പരാഗതമായി ആശാരിപ്പണി ചെയ്ത് ജീവിക്കുന്ന അനേകം പേരുണ്ട് ജില്ലയിൽ. സ്വന്തം വിയർപ്പുകൊണ്ട് ജീവിതം കെട്ടിപ്പെടുത്ത അവരുടെ മുന്നോട്ടുള്ള ജീവിതം ഇനിയെങ്ങനെ എന്നതിന് ഉത്തരമില്ലാതായി.

ജോലിയുമില്ല, വരുമാനവും

പരമ്പരാഗതമായി ആശാരിപ്പണിയാണ് ഞങ്ങൾ ഭൂരിഭാഗം പേർക്കും. മരപ്പണിയെടുക്കുന്നവരുടെ പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ജോലിയില്ല, വരുമാനവുമില്ല.

വിനോദ്, പരമ്പരാഗത ആശാരി, വാസ്തുവിദഗ്ദ്ധൻ, കിഴക്കമ്പലം.