കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3894 കിടക്കകൾ. വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6307 കിടക്കകളിൽ 2413 പേർ നിലവിൽ ചികിത്സയിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്റകളിലെ 3114 കിടക്കകളിൽ 1127 പേർ ചികിത്സയിലുണ്ട്. ഇത്തരം 75 കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ 1987 കിടക്കകൾ ഒഴിവുണ്ട്.
ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളിൽ 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ എട്ടു പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിൽ 918 കിടക്കകളുണ്ട്. ഇവിടങ്ങളിൽ 467 പേർ ചികിത്സയിലുണ്ട്. 451 കിടക്കകൾ ഒഴിവുണ്ട്.
15 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 877 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 306 പേർ ചികിത്സയിലാണ്. 571 കിടക്കകൾ ഒഴിവുണ്ട്. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 18 സർക്കാർ ആശുപത്രികളിലായി 1344 കിടക്കകൾ സജ്ജമാണ്. നിലവിൽ 505 പേർ ചികിത്സയിലാണ്. 839 കിടക്കകൾ ലഭ്യമാണ്.